പിതാവിൻ്റെ മരണശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. ബുധനാഴ്ച ലിയോണിനെതിരായ നിർണായക ലീഗ് കപ്പ് മത്സരത്തിൽ ഇന്റർ മയാമിക്ക് വേണ്ടിയാണ് മെസ്സി കളിക്കാൻ ഇറങ്ങിയത്. പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ജന്മനാടായ റൊസാരിയോയിലേക്ക് പോയ മെസ്സി അവിടെ നിന്നും തിരിച്ചെത്തിയ ശേഷമാണ് കളിക്കളത്തിലേക്ക് എത്തിയത്. മത്സരത്തിൻ്റെ പകുതി പിന്നിട്ട ശേഷം പകരക്കാരാനായിട്ടായിരുന്നു മെസ്സി എത്തിയത്.
പിതാവിൻ്റെ മരണം വല്ലാത്ത അനിശ്ചിതാവസ്ഥയിലേക്കാണ് തന്നെ തള്ളിയിട്ടതെന്നും എത്രകാലം കൂടി ഫുട്ബോൾ കളത്തിൽ തുടരാനവുമെന്ന് അറിയില്ലെന്നും പിതാവിൻ്റെ മരണശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച ഓർമക്കുറിപ്പിൽ മെസ്സി പറഞ്ഞിരുന്നു. ദീർഘനാളായി അസുഖബാധിതായിരുന്ന ജോർജ്ജ് മെസ്സി ഓഗസ്റ്റ് എട്ടിനാണ് വിട വാങ്ങിയത്. കരിയറിൽ ഉടനീളം മെസ്സിയുടെ ഏജന്റായി സേവനമനുഷ്ഠിച്ച ജോർജ് തന്റെ മകന്റെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി ഉയർന്നുവരുന്നതിൽ നിർണായക പങ്ക് വഹിച്ചു.
പിതാവിൻ്റെ മരണത്തെ തുടർന്ന് മെസ്സി നാട്ടിലേക്ക് പോയതോടെ ഇൻ്റർമിയാമിയുടെ കഴിഞ്ഞ മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല. നീണ്ട ഇടവേളയിലേക്ക് മെസ്സി പോയേക്കാം എന്ന അഭ്യൂഹങ്ങൾ സജീവമായെങ്കിലും അപ്രതീക്ഷിതമായി താരം ഇന്നലെ കളിക്കാനിറങ്ങുകയായിരുന്നു. ഇന്നലെ പകരക്കാരുടെ ലിസ്റ്റിൽ ഉണ്ടായിരുന്ന മെസ്സി രണ്ടാം പകുതി മുഴുവൻ കളത്തിലുണ്ടായിരുന്നു.


