പൊള്ളാച്ചി: ചാലക്കുടി – വാൽപ്പാറ ഹെയർപ്പിനിൽ ട്രാവലർ മറിഞ്ഞ് എട്ട് മലയാളികൾ മരിച്ചു. മലപ്പുറത്ത് നിന്നുള്ള അധ്യാപകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളും ഒരാൾ പുരുഷനുമാണ്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും കുടുംബാംഗങ്ങളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നു. സ്കൂളിലെ പ്രധാനധ്യാപിക അജിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിനോദയാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടത്. അധ്യാപകരെ കൂടാതെ സ്കൂളിലെ കുക്കും, സ്കൂൾ ബസ് ഡ്രൈവറും ഒരു അധ്യാപികയുടെ മകളും സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.
മലപ്പുറത്ത് നിന്നും വിനോദയാത്രയ്ക്ക് പുറപ്പെട്ട സംഘം ചാലക്കുടി വഴി അതിരപ്പള്ളിയിൽ എത്തിയ ശേഷം അവിടെ നിന്നുമാണ് വാൽപ്പാറെ വഴി ഷോളയാർ ചെക്ക് പോസ്റ്റിലൂടെ പൊള്ളാച്ചിയിലേക്ക് വന്നത്. നാൽപ്പത് ഹെയർപിന്നുകൾ ആണ് വാൽപ്പാറൈയിൽ ഉള്ളത്. വനമേഖലയായ ഇവിടെ ജനവാസം കുറവാണ്. അപകടം നേരിൽ കണ്ട ചില പ്രദേശവാസികളും അതുവഴി വന്ന മറ്റു യാത്രക്കാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത്.
ചുരത്തിലെ പതിമൂന്നാം വളവിൽ നിന്നും നിയന്ത്രണം തെറ്റി മറിഞ്ഞ വാഹനം ഒൻപതാമത്തെ ചുരത്തിലേക്ക് മറിഞ്ഞു വീണു എന്നാണ് കിട്ടുന്ന വിവരം. ചുരുങ്ങിയത് 200 മീറ്റർ ദൂരമെങ്കിലും താഴ്ചയിലേക്ക് ആണ് ട്രാവലർ നിലം പതിച്ചത്. അപകടത്തിൽ ട്രാവലർ പൂർണമായും തകർന്നു തരിപ്പണമായി. പരിക്കേറ്റവരെല്ലാം പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിലാണുള്ളത്. മരിച്ചവരുടെ മൃതദേഹങ്ങളും ഇവിടെയാണുള്ളത്. മരിച്ചവവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.




