ദുബായ്: ഇസ്രയേൽ – ലെബനൻ വെടിനിർത്തലിന് പിന്നാലെ ഹോർമുസ് കടലിടുക്ക് തുറന്നതായി പ്രഖ്യാപിച്ച് ഇറാൻ. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്.
ഇറാൻ – യു.എസ്എ യുദ്ധത്തിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയായിരുന്നു. ഈ ആക്രമണം അവസാനിപ്പിച്ചതോടെയാണ് ഇറാൻ ഹോർമുസ് തുറന്നതായി പ്രഖ്യാപിച്ചത്. വെടിനിർത്തൽ തുടരുന്ന വരെയും എല്ലാ വാണിജ്യകപ്പലുകൾക്കും ഹോർമുസിലൂടെ കടന്നു പോകാം എന്നാണ് ഇറാൻ വിദേശകാര്യമന്ത്രി പറയുന്നത്.
ഇറാൻ പോർട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നേരത്തെ നിശ്ചയിച്ച് നൽകിയ പാതയിലൂടെയാവും കപ്പലുകൾ സഞ്ചരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് തുറന്ന കാര്യം ഡൊണാൾഡ് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. ഹോർമുസ് തുറന്നുവെന്ന പ്രഖ്യാപനം അന്താരാഷ്ട്ര വിപണിക്ക് വലിയ ആശ്വാസമായി. വാർത്തയ്ക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില പത്ത് ഡോളർ ഇടിഞ്ഞു.




