തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട്ട് വയലിൽ തൃശ്ശൂർ പൂരത്തിനായി സജ്ജമാക്കിയ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ മരിച്ചതായി സ്ഥിരീകരിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് അധികൃതർ. പരിക്കേറ്റവരിൽ അഞ്ച് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ആകെ പതിമൂന്ന് പേരാണ് പരിക്കുകളുമായി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. മരണപ്പെട്ടവരിൽ ചിലരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധം ചിന്നിച്ചിതറിയ നിലയിലാണ്.
വെടിക്കെട്ടിൻ്റെ ലൈസൻസിയായ മുണ്ടത്തിക്കോട്ട് സതീശൻ അടക്കം തിരുവമ്പാടി ദേവസ്വത്തിൻ്റെ പൂരക്കമ്മിറ്റിയിൽ ഉണ്ടായിരുന്ന ചിലരും അപകടത്തിൽപ്പെട്ടതായും ചിലരെ കാണാനില്ലെന്നുമുള്ള തരത്തിൽ വാർത്തകൾ പുറത്തു വരുന്നുണ്ട്. വടക്കാഞ്ചേരി മുണ്ടത്തിക്കോട്ട് വയലിലെ ആളൊഴിഞ്ഞ പ്രദേശത്തായി തയ്യാറാക്കിയ അഞ്ച് വെടിമരുന്ന് പുരകളിലാണ് സ്ഫോടനമുണ്ടായത്. ഉച്ചയ്ക്ക് മൂന്നരയോടെയാണ് ആദ്യസ്ഫോടനം ഉണ്ടായത്. തുടർന്ന് രണ്ട് മണിക്കൂറോളം തുടർച്ചയായി സ്ഫോടനങ്ങളുണ്ടായി.
വെടിമരുന്ന് ശാലകളിലുണ്ടായിരുന്ന പലരുടേയും മൃതദേഹങ്ങൾ വയലിലേക്ക് തെറിച്ചു വീഴുന്ന അവസ്ഥയുണ്ടായി. വെടിമരുന്ന് ശാലകളിൽ എത്ര പേരുണ്ടായിരുന്നുവെന്ന കൃത്യമായ കണക്കില്ലാതിരുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. ഈ മാസം 24-ന് നടക്കേണ്ട സാംപിൾ വെടിക്കെട്ടിൻ്റെ തയ്യാറെടുപ്പുകളാണ് ഇവിടെ നടന്നത്. വൈകിട്ട് അഞ്ചരയോടെയാണ് അപകടമേഖലയുടെ അകത്തേക്ക് അഗ്നിരക്ഷാസേനയ്ക്ക് എത്താൻ സാധിച്ചത്. വെടിമരുന്ന് ശാലയിൽ ഇനിയും സ്ഫോടക വസ്തുക്കൾ അവശേഷിക്കുന്നുണ്ട്. ഇവ കണ്ടെത്താനും സുരക്ഷിതമായി മാറ്റാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.


