ടെഹ്റാൻ അസാധാരണ അനിശ്ചിതാവസ്ഥകൾക്കും മാരത്തൺ ചർച്ചകൾക്കും ഒടുവിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിൽ ധാരണയായി. ഇക്കാര്യം അമേരിക്കയും ഇറാനും ചർച്ചകൾക്ക് മധ്യസ്ഥ്യം വഹിച്ച പാകിസ്ഥാനും സ്ഥിരീകരിച്ചു. സമാധാന കരാറിലെ അന്തിമ നടപടികൾക്കായി ഖത്തറിൽ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘം ഇറാനിലെത്തിയിട്ടുണ്ട്.
ആണവായുധങ്ങൾ നിർമ്മിക്കാനുള്ള പദ്ധതികൾ ഇറാൻ ഉപേക്ഷിക്കും, ഇറാനെതിരെയുള്ള ഉപരോധങ്ങൾ അമേരിക്ക അവസാനിപ്പിക്കും, ഹോർമുസ് മുനമ്പിലെ ഉപരോധം അമേരിക്കൻ, ഇറാൻ നാവികസേനകൾ അവസാനിപ്പിക്കും എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകൾ എന്നാണ് സൂചന.
ജൂൺ 19 വെള്ളിയാഴ്ച കരാറിൽ ഒപ്പിടുമെന്ന് ഇറാൻ സ്ഥിരീകരിച്ചതായാണ് വിവരം. ഇക്കാര്യം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലെബനനിലെ സംഘർഷവും അവസാനിപ്പിക്കാൻ കരാറിൽ ധാരണയുണ്ടെന്നാണ് വിവരം. സമാധാന കരാറിൻ്റെ കരട് തയ്യാറായെന്ന് നേരത്തെ പാകിസ്ഥാനാണ് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് ഇറാൻ, യുഎസ് സർക്കാരുകൾ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
സമാധാന കരാറിൽ ധാരണയായതിന് പിന്നാലെ ഇറാനുമേലുള്ള ഉപരോധങ്ങൾ പിൻവലിക്കാൻ തയ്യാറാണെന്ന് യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവയുൾപ്പെടെയുള്ള E4 രാജ്യങ്ങൾ ഞായറാഴ്ച അറിയിച്ചു. ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കരുത്. ഈ ലക്ഷ്യത്തിനായി യു.എസ്., ഇറാൻ, ഐ.എ.ഇ.എ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്,” ഈ രാജ്യങ്ങളുടെ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ധാരണാപത്രത്തിലെ വ്യവസ്ഥകൾ അന്തിമമാക്കിയതായി ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു, ജൂൺ 19 ന് ഒപ്പുവയ്ക്കൽ നടക്കുമെന്നും ഭരണകൂടം സ്ഥിരീകരിച്ചു. ലെബനൻ ഉൾപ്പെടെ എല്ലാ മുന്നണികളിലെയും യുദ്ധ, സൈനിക പ്രവർത്തനങ്ങൾ ഇന്ന് രാത്രി മുതൽ “ഉടനടി, ശാശ്വതമായി” അവസാനിക്കുമെന്നും അവർ ഇന്നലെ പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നു.
ഇറാനിലെ മെഹർ വാർത്താ ഏജൻസി യു.എസുമായുള്ള 14 വ്യവസ്ഥകളുള്ള കരട് ധാരണാപത്രത്തിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. അവ ഇപ്രകാരമാണ്.
- 30 ദിവസത്തിനുള്ളിൽ ഹോർമുസിലെ യുഎസ് നാവിക ഉപരോധം പൂർണ്ണമായും പിൻവലിക്കും
- ഇറാന്റെ എണ്ണ, പെട്രോകെമിക്കൽ വിൽപ്പനയ്ക്കുള്ള ഉപരോധങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും
- ലെബനൻ ഉൾപ്പെടെ എല്ലാ മുന്നണികളിലെയും യുദ്ധം ഉടനടി നിർത്തും
- ഇറാൻ ഹോർമുസിൽ ഏർപ്പെടുത്തിയ ഉപരോധം മുപ്പത് ദിവസത്തിനകം പൂർണമായി അവസാനിപ്പിക്കും
- 300 ബില്യൺ ഡോളറിന്റെ ഇറാന്റെ പുനർനിർമ്മാണ പദ്ധതികൾ അമേരിക്കയും സഖ്യകക്ഷികളും സഹകരിക്കും
- ആണവ പ്രശ്‌നങ്ങളെക്കുറിച്ചുള്ള 60 ദിവസത്തെ ചർച്ചകളും പൂർണ്ണ ഉപരോധങ്ങൾ നീക്കലും
- ഇറാന്റെ തടഞ്ഞുവച്ച 24 ബില്യൺ ഡോളറിന്റെ ഫണ്ടുകളുടെ പകുതി അന്തിമ ചർച്ചയ്ക്ക് മുമ്പ് ലഭ്യമായിരിക്കണം,
- ചർച്ചകൾക്കിടെ തടഞ്ഞുവച്ച ഫണ്ടുകൾ വിട്ടുകൊടുക്കുകയും വേണം
- യുഎൻ സുരക്ഷാ കൗൺസിൽ അംഗീകരിക്കുന്ന അന്തിമ കരാറിലൂടെ ശ്വാശത സമാധാനം ഉറപ്പാക്കും.


