ഇസ്ലാമാബാദ്: ഇറാൻ – യു.എസ് യുദ്ധം തീർക്കാൻ മധ്യസ്ഥ്യം വഹിക്കുന്ന പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കി യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ യുദ്ധം അവസാനിച്ച ശേഷം കൂടുതൽ ഇസ്ലാമിക രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്രബന്ധത്തിന് വഴിയൊരുക്കുന്ന അബ്രഹാം ഉടമ്പടികളിൽ ചേരണമെന്ന് ട്രംപ് ആവശ്യപ്പെട്ടുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
പലസ്തീൻ വിഷയത്തെ വൈകാരികമായി സമീപിക്കുന്ന പാകിസ്ഥാൻ ജനതയ്ക്ക് ഒരു തരത്തിലും ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അംഗീകരിക്കാനാവില്ല. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്ഥാൻ സർക്കാരിന് അമേരിക്കയെ പിണക്കാനും സാധിക്കില്ല. ഇതോടെ പുതിയൊരു കുടുക്കിലാണ് പാകിസ്ഥാൻ ചെന്നുകേറുന്നത്.
ഇസ്രായേലുമായി ഔദ്യോഗികമായി ബന്ധം സ്ഥാപിക്കുന്നത് രാഷ്ട്രീയ ഉന്മൂലനത്തിന് തുല്യമാണെന്ന് പാക് സൈനികമേധാവി അസീം മുനീറിനും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും വ്യക്തമായി അറിയാം. 2020-ൽ ട്രംപ് ആദ്യമായി അമേരിക്കൻ പ്രസിഡൻ്റായപ്പോൾ ആണ് വൈറ്റ് ഹൌസിൽ വച്ച് ഇസ്രയേലുമായി നയതന്ത്രബന്ധനത്തിന് വഴിതുറക്കുന്ന അബ്രഹാം കരാറിൽ യുഎഇ, ബഹ്റൈൻ വിദേശകാര്യമന്ത്രിമാർ ഒപ്പിട്ടത്. അബ്രഹാം കരാറിനെ അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ വിമർശിച്ചിരുന്നു. ഇസ്രയേലിനെ അംഗീകരിച്ച പലസ്തീൻ, ഇസ്രയേൽ ദ്വിരാഷ്ട്ര ആവശ്യത്തെ തള്ളുന്നതിന് തുല്യമാണെന്നും ഇമ്രാൻഖാൻ വ്യക്തമാക്കിയിരുന്നു.
“ഇസ്രായേലിനെ അംഗീകരിക്കുന്നതിനെക്കുറിച്ച് എനിക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ല” എന്ന് ഖാൻ അന്ന് ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു. ഒരു പ്രാദേശിക ടിവി ചാനലിന് നൽകിയ മറ്റൊരു അഭിമുഖത്തിൽ, “പലസ്തീൻ ജനതയ്‌ക്കെതിരായ നിരവധി അതിക്രമങ്ങൾക്ക് ഉത്തരവാദികളായ ഇസ്രായേലിനെ അംഗീകരിക്കാൻ എന്റെ മനസ്സാക്ഷി ഒരിക്കലും എന്നെ അനുവദിക്കില്ല” എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
എബ്രഹാം ഉടമ്പടിയിൽ ഒപ്പുവെച്ചതിന് രണ്ട് മാസത്തിന് ശേഷം, ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ യുഎസിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും തന്റെ ഭരണകൂടത്തിന് ആവർത്തിച്ചുള്ള സമ്മർദ്ദം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഖാൻ അന്ന് വെളിപ്പെടുത്തിയിരുന്നു. അത്തരമൊരു നീക്കം മതപരവും മൗലികവാദപരവുമായ ഗ്രൂപ്പുകളുടെ പ്രതിഷേധത്തിനും ഒരുപക്ഷേ ആഭ്യന്തരകലാപത്തിനും തന്നെ വഴിയൊരുക്കിയേക്കും എന്നതിനാൽ ഇമ്രാൻ ആ നീക്കം അവഗണിച്ചു.
വാർത്ത പുറത്തു വന്നതിന് പിന്നാലെ പല പാകിസ്ഥാനികളും അത്തരമൊരു നീക്കത്തെ രാജ്യത്തിന്റെ സ്ഥാപക തത്വങ്ങളോടുള്ള വഞ്ചനയായി കാണുമെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിട്ടുണ്ട്. . പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്ന ഇസ്രായേൽ രൂപീകരണത്തെ എതിർത്തിരുന്നു, അതിനെ “അറബ് ലോകത്തിന്റെ ഹൃദയത്തിലേക്ക് കുത്തിയിറക്കുന്ന കഠാര” എന്നാണ് ജിന്ന വിശേഷിപ്പച്ചത്.
പലസ്തീനിനും കശ്മീരും ഒരേ വിഷയമായി കണ്ടാണ് അന്താരാഷ്ട്ര വേദികളിൽ പാകിസ്ഥാൻ സംസാരിക്കാറുള്ളത്. അബ്രാഹം കരാറിൽ ഒപ്പിടുന്നതോടെ കശ്മീർ വിഷയത്തിലും പിന്നോട്ട് പോകേണ്ടി വരുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇറാനുമായുള്ള സമാധാനകരാർ ഒപ്പിട്ട ശേഷം കൂടുതൽ ഇസ്ലാമിക രാജ്യങ്ങളെ കൊണ്ട് ഇസ്രയേലിനെ അംഗീകരിപ്പിക്കാനുള്ള നീക്കം ട്രംപ് ശക്തമാക്കാനാണ് സാധ്യത. റിപ്പബ്ലിക്കൻ യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം ട്രംപിൻ്റെ നിർദേശം അവഗണിക്കുന്നത് അമേരിക്കയുമായുള്ള സഹകരണത്തെ ബാധിക്കുമെന്ന് ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പ് നൽികിയിട്ടുണ്ട്.


