ദില്ലി: ആർഎസ്എസ് നേതാവ് വി.ഡി സവർക്കർക്കെതിരായ പരാമർശത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ആശ്വാസം. സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ യുപിയിൽ രാഹുൽ ഗാന്ധിക്കെതിരെ രജിസ്റ്റർ ചെയ്ത വിദ്വേഷ പ്രസംഗക്കേസ് സുപ്രീംകോടതി റദ്ദാക്കി.
ഐപിസി 153A പ്രകാരമുള്ള കേസിൽ നടപടിയെടുക്കാൻ ആവശ്യമായ യുപി സർക്കാരിന്റെ മുൻകൂർ അനുമതി ഉണ്ടായിരുന്നില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച്, അനുമതിയില്ലാത്ത സാഹചര്യത്തിൽ കേസുമായി മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമാക്കി. ഇതോടെ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച സമൻസ് ഉൾപ്പെടെയുള്ള തുടർനടപടികളും റദ്ദാക്കിയിട്ടുണ്ട്.
2022 ൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ ഗാന്ധി വിഡി സവർക്കറെ വിമർശിക്കുന്ന പരാമർശം നടത്തിയത്. സവർക്കരെ ബ്രിട്ടീഷുകാരുടെ സേവകൻ എന്ന് വിളിച്ചെന്നും വാർത്താസമ്മേളനത്തിൽ ഇത് പരാമർശിച്ച് ലഘുരേഖ വിതരണം ചെയ്തെന്നും കാണിച്ച് ഒരു അഭിഭാഷകൻ ലക്നൗ കോടതിയിൽ പരാതി നൽകിയിരുന്നു. രാഹുൽ ഹാജരാകണം എന്ന് നിർദ്ദേശിച്ച് 2024 നവംബറിൽ ലക്നൗ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു.


