റിയാദ്: ഉംറ തീർത്ഥാടകർക്ക് താമസസൗകര്യം ഒരുക്കാതിരുന്ന മൂന്ന് ഉംറ സർവ്വീസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തി സൗദ്ദി അറേബ്യ. നിയമലംഘനം നടത്തിയ വിദേശ ഏജൻറുമാർക്കെതിരെയും കർശനമായ നിയമനടപടികൾ ആരംഭിച്ചതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
അംഗീകൃത പാക്കേജുകൾ പ്രകാരം എത്തിയ തീർത്ഥാടകർക്ക് സൗദ്ദിയിൽ എത്തിയ ശേഷം വാഗ്ദാനം ചെയ്ത താമസസൗകര്യം നൽകാതെ മൂന്ന് കമ്പനികളും വഞ്ചിച്ചു എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന് ശേഷമാണ് ഹജ്ജ് – ഉംറ മന്ത്രാലയം ഇവർക്ക് സസ്പെൻഷൻ ഏർപ്പെടുത്തിയത്. മദീന – ഉംറ തീർത്ഥാടകർക്ക് നൽകേണ്ട സേവനങ്ങൾ സംബന്ധിച്ച് നിലവിലുള്ള ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ടൂർ ഓപ്പറേറ്റർമാരുടെ ഭാഗത്ത് നിന്നുണ്ടായത്. കരാർ ലംഘനം ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ മന്ത്രാലയം വിഷയത്തിൽ നേരിട്ട് ഇടപെടുകയും തീർത്ഥാടകർക്ക് അടിയന്തരമായി താമസസൌകര്യം ഏർപ്പെടുത്താൻ കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തു. തീർത്ഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.
തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഒരു ‘റെഡ് ലൈൻ’ ആണെന്നും അത് ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൗദി വിഷൻ 2030-െൻറ ഭാഗമായി തീർത്ഥാടകർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുള്ള ഭരണകൂടത്തിെൻറ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ഇനിയും കടുത്ത നടപടികൾ തുടരും. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ എല്ലാ ഉംറ ഏജൻസികളും സേവന ദാതാക്കളും കരാർ വ്യവസ്ഥകൾ അക്ഷരംപ്രതി പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.




