ടെഹ്റാൻ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് അയത്തുല്ല അലി ഖമനേനിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. ഇന്ന് രാവിലെ ഇറാൻ പ്രാദേശിക സമയം ആറു മണിയോടെ ഖമനേനിയുടേയും കുടുംബാംഗങ്ങളുടേയും മൃതദേഹങ്ങളും വഹിച്ചുള്ള വിലാപയാത്ര ഖബർസ്ഥാനിലേക്ക് പുറപ്പെട്ടു. കിലോമീറ്ററുകൾ നീളുന്ന ഈ യാത്ര വൈകിട്ടോടെ അവസാനിച്ച ശേഷമായിരിക്കും സംസ്കാരചടങ്ങുകൾ ആരംഭിക്കുക.
ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല മത സമുച്ചയത്തിൽ രണ്ട് ദിവസം പൊതുദർശനത്തിന് വച്ച ശേഷമാണ് മൃതദേഹങ്ങൾ സംസ്കാരത്തിനായി കൊണ്ടുപോകുന്നത്. തെരുവുകളിൽ ഉടനീളം ആയിരക്കണക്കിന് ആളുകളാണ് പരമോന്നത നേതാവിനും കുടുംബത്തിനും ആദരാജ്ഞലി അർപ്പിക്കാൻ എത്തിയത്.
മെഹ്‌റാബാദ് വിമാനത്താവളത്തിന് സമീപമുള്ള ദമാവന്ദ് സ്ട്രീറ്റ്, ഇമാം ഹൊസൈൻ സ്‌ക്വയർ, എൻക്വെലാബ് സ്ട്രീറ്റ്, എൻക്വെലാബ് സ്‌ക്വയർ, ആസാദി സ്ട്രീറ്റ്, ആസാദി സ്‌ക്വയർ, ഷാഹിദ് ലഷ്‌ഗരി ഹൈവേ എന്നിവയിലൂടെ 10 കിലോമീറ്റർ നീളുന്ന വിലാപയാത്ര 10 മുതൽ 12 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ആയത്തുള്ള ഖമേനിയുടെയും കുടുംബത്തിന്റെയും സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വിശുദ്ധ നഗരമായ ഖോമിൽ തുടരും. ഇറാഖി നഗരങ്ങളായ നജാഫിലും കർബലയിലും ബുധനാഴ്ച ചടങ്ങുകൾ നടക്കും.
വ്യാഴാഴ്ച വടക്കുകിഴക്കൻ ഇറാനിയൻ നഗരമായ മഷ്ഹദിൽ വച്ചാണ് അന്തിമ ചടങ്ങുകൾ നടക്കുക. ഖമനേനിയുടെ ആഗ്രഹപ്രകാരം പതിനൊന്നാമത്തെ ഷിയ ഇമാമായ ഇമാം റെസ (എ.എസ്) യുടെ ശവകുടീരത്തിന് അടുത്തായി ആയത്തുള്ള ഖമേനിയെ സംസ്‌കരിക്കും.


