അദാനി ഗ്രൂപ്പ് സ്വന്തമായി എയർലൈൻ കമ്പനി തുടങ്ങുമെന്ന് സൂചന. ഡൽഹി, മുംബൈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശമുള്ളവർക്ക് ഒരു എയർലൈൻ കമ്പനിയിൽ പത്ത് ശതമാനത്തിൽ കൂടുതൽ ഓഹരികൾ സ്വന്തമാക്കുന്നത് വിലക്കുന്ന ചട്ടം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കേന്ദ്രസർക്കാരിനെ സമീപിച്ചതോടെയാണ് ഇക്കാര്യം ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടത്.
ആവശ്യം അംഗീകരിച്ചാൽ ഇന്ത്യയിൽ സ്വന്തമായി എയർലൈൻ തുടങ്ങാൻ അദാനി ഗ്രൂപ്പിന് വഴി തുറക്കുമെന്ന് ദേശീയ മാധ്യമമായ ഇക്കോണമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ വ്യോമയാന വിപണിയെ അടക്കിഭരിക്കുന്ന ഇൻഡിഗോയ്ക്കും എയർഇന്ത്യയ്ക്കും കടുത്ത വെല്ലുവിളിയായിരിക്കും ഈ നീക്കം.
ഇൻഡിഗോയും എയർ ഇന്ത്യയും ചേർന്ന് ആഭ്യന്തര യാത്രക്കാരുടെ 90% വും വഹിക്കുന്ന ഒരു വിപണിയിൽ മത്സരം വർദ്ധിപ്പിക്കുന്നതിനായി അദാനി ഗ്രൂപ്പ്, ജിഎംആർ എയർപോർട്ടുകൾ പോലുള്ള വിമാനത്താവള ഓപ്പറേറ്റർമാരെ എയർലൈൻ ബിസിനസിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നത് സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വികസനം.
2006 ൽ ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിച്ച ഘട്ടത്തിൽ ഈ രണ്ട് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം കിട്ടുന്ന കമ്പനി ഒരു ഷെഡ്യൂൾഡ് എയർലൈനിൽ പത്ത് ശതമാനത്തിൽ കൂടുതൽ ഓഹരികൾ കൈവശം വയ്ക്കാൻ പാടില്ലെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. രാജ്യത്തെ പ്രധാനപ്പെട്ട ഈ വിമാനത്താവളങ്ങളിൽ എല്ലാ വിമാനങ്ങൾക്കും തുല്യ പരിഗണനയും സൌകര്യങ്ങളും കിട്ടണം എന്ന താത്പര്യത്തോടെയാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയത്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കക്ഷിയായ കരാറിലെ ഈ വകുപ്പ് മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യാൻ കഴിയുമോ എന്ന കാര്യത്തിൽ വ്യോമായന മന്ത്രാലയം സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭിപ്രായം തേടിയിട്ടുണ്ട്. അനുകൂല നിയമോപദേശം കിട്ടിയാലും കേന്ദ്രമന്ത്രിസഭയുടെ അനുമതി കൂടി വേണം ചട്ടഭേദഗതി നിലവിൽ വരാൻ.
അദാനി ചിറക് മുളയ്ക്കുമ്പോൾ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദാനി ഗ്രൂപ്പ് വ്യോമയാന രംഗത്ത് വൻ നിക്ഷേപങ്ങൾ നടത്തി വരുന്നുണ്ട്. നിലവിൽ തിരുവനന്തപുരം അടക്കം രാജ്യത്തെ എട്ട് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനിഗ്രൂപ്പിൻ്റെ കൈവശമാണ്. ഇതുകൂടാതെ പൈലറ്റ് പരിശീലനം, വിമാന അറ്റകുറ്റപ്പണി, അറ്റകുറ്റപ്പണി (എംആർഒ), ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് എന്നിവയിൽ അദാനി ഗ്രൂപ്പിന് സ്ഥാപനങ്ങളുണ്ട്.. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗ്രൂപ്പിന് 74% ഓഹരിയുണ്ട്, അതേസമയം ഡൽഹി വിമാനത്താവളം ജിഎംആർ എയർലൈൻസ് എന്ന കമ്പനിയാണ് നടത്തി പോരുന്നത്.
ബ്രസീലിയൻ വിമാന നിർമ്മാതാക്കളായ എംബ്രെയറുമായി സംയുക്ത സംരഭത്തിന് അദാനി ഗ്രൂപ്പ് ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബോയിംഗ്, എയർബസ് എന്നീ കമ്പനികൾ കഴിഞ്ഞാൽ ലോകത്തെ മൂന്നാമത്തെ വലിയ വിമാനക്കമ്പനിയാണ് എബ്രൈയർ. ഇന്ത്യയിൽ തങ്ങളുടെ വിമാനങ്ങൾക്ക് വിപണി കണ്ടെത്താൻ കമ്പനി കാര്യമായി പരിശ്രമിച്ചെങ്കിലും വിമാനക്കമ്പനികളിൽ നിന്നും അനുകൂല പ്രതികരണമുണ്ടായില്ല. ഇതോടെയാണ് സ്വന്തം വിമാനക്കമ്പനി സ്ഥാപിച്ച് അതിൽ എബൈ്യ്ർ വിമാനങ്ങൾ കൊണ്ട് സർവ്വീസ് നടത്തുക എന്ന ലക്ഷ്യത്തിലേക്ക് അദാനി എത്തിയത് എന്നാണ് സൂചന.
ഇൻഡിഗോയും എയർ ഇന്ത്യയും നിലവിൽ ആധിപത്യം പുലർത്തുന്ന ആഭ്യന്തര വ്യോമയാന മേഖലയിൽ കൂടുതൽ മത്സരം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം താൽപ്പര്യപ്പെടുന്നുണ്ടെന്നാണ് വ്യോമയാനമന്ത്രാലയം നൽകുന്ന സൂചന. എന്നിരുന്നാലും, നിലവിലുള്ള എയർലൈനുകളിൽ നിന്ന് ഈ നിർദ്ദേശത്തിന് ശക്തമായ എതിർപ്പ് നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു.
എയർപോർട്ട് ഓപ്പറേറ്റർമാർക്ക് വിമാനക്കമ്പനികളെ സ്വന്തമാക്കാൻ അനുവദിക്കുന്നത് താൽപ്പര്യ വൈരുദ്ധ്യങ്ങൾക്ക് കാരണമാകുമെന്ന് വിവിധ എയർലൈൻ എക്സിക്യൂട്ടീവുകൾ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് തിരക്കേറിയ സമയത്ത് ലാൻഡിംഗ്, ടേക്ക് ഓഫ് സ്ലോട്ടുകൾ കിട്ടാൻ വിമാനക്കമ്പനികളും വിമാനത്താവള മാനേജ്മെൻ്റുകളും തമ്മിൽ വലിയ പിടിവലിയും സമ്മർദ്ദവും നിലനിൽക്കുന്ന സാഹചര്യത്തിൽ.


