കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഞെട്ടി ഗൾഫ് രാജ്യങ്ങൾ. വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് അറിയിച്ചത്. ആക്രമണത്തിന് പിന്നാലെ കുവൈത്തിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവചച്ചു. കോഴിക്കോട് നിന്നുള്ള കുവൈത്ത് വിമാനമടക്കം വഴി തിരിച്ചു വിട്ടു.
ആക്രമണത്തിൽ ടെർമിനൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. സാഹചര്യങ്ങൾ സായുധ സേന ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന പൂർണ സജ്ജതയിലാണെന്നും വക്താവ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്‍റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന ടി 1 ടെർമിനൽ ജൂൺ 1ന് ആണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിച്ചത്.


