തിരുവനന്തപുരം: പശ്ചിമബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാവും. മെയ് നാലിന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുക എന്നതാണ് അടുത്ത നിർണായകഘട്ടം. മെയ് അവസാനത്തോടെ അഞ്ച് സംസ്ഥാനങ്ങളിലും പുതിയ സർക്കാരുകൾ ചുമതലയേറ്റെടുക്കും. കേരളം, തമിഴ്നാട്, പുതുച്ചേരി, ആസാം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം തെരഞ്ഞെടുപ്പ് ഇന്ന് പൂർത്തിയാവുന്നതോടെ ജനങ്ങൾക്ക് ആധിയേറ്റുന്ന ചില തീരുമാനങ്ങൾ ഉണ്ടായേക്കും എന്ന ആശങ്ക ശക്തമാണ്. ഇന്ധനവില കൂടുമോ എന്നതാണ് ഇതിൽ പ്രധാനം. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ആഗോളതലത്തിൽ തന്നെ ഇന്ധന പ്രതിസന്ധി രൂക്ഷമായ ദക്ഷിണേഷ്യയിലെ എല്ലാ രാജ്യങ്ങളിലും ഇന്ധനവിലക്കയറ്റം രൂക്ഷമാണ്. എന്നാൽ ഇന്ത്യയിൽ ഇതുവരെ പെട്രോൾ വില കൂട്ടിയിട്ടില്ല. ഇന്ധനനികുതി 12 രൂപ കേന്ദ്രസർക്കാർ നേരത്തെ പിൻവലിച്ചിരുന്നു. വിലക്കയറ്റത്തിൽ പൊറുതി മുട്ടിയ ഇന്ധന കമ്പനികളെ സഹായിക്കാനായിരുന്നു ഈ നീക്കം. ഇപ്പോൾ തെരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ ഇന്ധന പ്രതിസന്ധിയുടെ ബാധ്യത ജനങ്ങൾ ഏറ്റെടുക്കേണ്ടി വരുമോ എന്ന ആശങ്ക സജീവമാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചാൽ ഉടൻ പാൽ വില കൂടും എന്ന കാര്യം ഇതിനോടകം തീരുമാനമായിട്ടുണ്ട്. മിൽമ പാൽ ലിറ്ററിന് നാല് രൂപ കൂട്ടാനാണ് മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനമായത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കപ്പെട്ട ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.


