ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പിളർപ്പ് മുന്നിൽ കണ്ട് തമിഴ്നാട്ടിലെ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ്ര കഴകം (എഐഎഡിഎംകെ). തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട അണ്ണാ ഡിഎംകെയ്ക്ക് കിട്ടിയത് 47 സീറ്റുകളാണ്. ഈ 47 എംഎൽഎമാരിൽ മുപ്പതിലേറെ പേർ വിജയ് നയിക്കുന്ന ടിവികെയ്ക്ക് പിന്തുണ നൽകണമെന്ന നിലപാട് എടുത്തുവെന്നാണ് സൂചന.
വിജയ്ക്കൊപ്പം ചേരാൻ താത്പര്യം കാണിക്കുന്ന എഐഎഡിഎംകെ രാജ്യസഭാ എംപി സി.വി ഷൺമുഖത്തെ കേന്ദ്രീകരിച്ചാണ് പാർട്ടിയിലെ വിമത നീക്കങ്ങൾ. ടിവികെ അനുഭാവം കാണിക്കുന്ന ഈ എംഎൽഎമാരെല്ലാം ഷൺമുഖത്തിൻ്റെ ഓഫീസിൽ ഒത്തുകൂട്ടിയിട്ടുണ്ട്. എഐഎഡിഎംകെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കണമെന്ന് ഈ എംഎൽഎമാർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയോട് ആവശ്യപ്പെട്ടു. ജയിച്ച എംഎൽഎമാരുടെ യോഗം ഇന്ന് വിളിക്കുമെന്നായിരുന്നു നേരെത്തയുള്ള സൂചനയെങ്കിലും ഭൂരിപക്ഷം എംഎൽമാരും വിജയ്ക്ക് പിന്തുണ വേണമെന്ന നിലപാട് എടുത്തതോടെ യോഗം എടപ്പാടി മാറ്റിവച്ചെന്നാണ് വിവരം.
അതിനിടെ എൻഡിഎ സഖ്യം വിടാൻ എഐഎഡിഎംകെയിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന. പാർട്ടിയിലെ നാൽപ്പത്തിലേറെ എംഎൽഎമാരും ഈ നീക്കത്തെ അനുകൂലിക്കുന്നുവെന്നാണ് സൂചന. എൻഡിഎ സഖ്യത്തിൻ്റെ ഭാഗമായിട്ടാണ് ഇക്കുറി എഐഎഡിഎംകെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ടിവികെ തരംഗത്തിൽ അധികാരം പിടിക്കാനുള്ള പാർട്ടിയുള്ള മോഹങ്ങൾ തകർന്നിരുന്നു. സഖ്യകക്ഷിയായ ബിജെപി ഒരു സീറ്റിൽ മാത്രമാണ് ജയിച്ചത്.


