മലയാള സിനിമയിലെ പുതിയൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ് റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ‘ചത്താ പച്ച’. സമീപകാലത്തെ ഏറ്റവും വലിയ തുകയ്ക്കുള്ള OTT കരാറുകളിൽ ഒന്നിലൂടെ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ നെറ്റ്ഫ്ലിക്സുമായി ചർച്ചകൾ ആരംഭിച്ചിരുന്നു.
മികച്ച കഥാമൂല്യമുള്ളതും തീയറ്ററുകളിൽ തരംഗമാകാൻ സാധ്യതയുള്ളതുമായ പാൻ-ഇന്ത്യൻ അപ്പീലുള്ള മലയാള ചിത്രങ്ങളെ മാത്രമാണ് നെറ്റ്ഫ്ലിക്സ് തിരഞ്ഞെടുക്കാറുള്ളത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം, റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബോക്സ് ഓഫീസ് കളക്ഷനും നോൺ-തീയറ്റർ വരുമാനവും ഉൾപ്പെടെ ‘ചത്താ പച്ച’ ഇതിനോടകം 60 കോടി രൂപയിലധികം ആകെ ബിസിനസ് (Gross) നേടിക്കഴിഞ്ഞു. റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ ഹൗസിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നേട്ടം തന്നെയാണ്.
നെറ്റ്ഫ്ലിക്സുമായുള്ള സഹകരണത്തെക്കുറിച്ച് ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത് പറഞ്ഞത് ഇങ്ങനെ: “പലർക്കും അറിയില്ല, ഏകദേശം രണ്ട് വർഷം മുമ്പ് ഞാൻ ഈ സിനിമ ആദ്യം പിച്ച് ചെയ്തത് നെറ്റ്ഫ്ലിക്സിനോടായിരുന്നു. അന്ന് ചത്താ പച്ച ഒരു ഒറിജിനൽ സിനിമയായിട്ടായിരുന്നു പ്ലാൻ ചെയ്തിരുന്നത്. എന്നാൽ സിനിമയുടെ സ്കെയിലും പാഷനും വളർന്നപ്പോൾ ഇത് ആദ്യം തീയറ്ററുകളിൽ തന്നെ എത്തണമെന്ന് ഞങ്ങൾക്ക് തോന്നി. ആ വളർച്ചയുടെ എല്ലാ ഘട്ടത്തിലും നെറ്റ്ഫ്ലിക്സ് ഞങ്ങളുമായി ചേർന്നുനിന്നു. ഇന്ന് സിനിമ അതിന്റെ ഡിജിറ്റൽ ഇടം അവിടെത്തന്നെ കണ്ടെത്തിയതിൽ വലിയ സംതൃപ്തിയുണ്ട്. WWE-യും നെറ്റ്ഫ്ലിക്സും തമ്മിലുള്ള ആഗോള സഹകരണം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ‘ചത്താ പച്ച’ ആ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത് വളരെ അനുയോജ്യമായി തോന്നുന്നു.”
കൂടാതെ നിർമ്മാതാവ് റിതേഷ് എസ്. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു:”ഞങ്ങളുടെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ‘ചത്താ പച്ച’. പൂർണ്ണ വിശ്വാസത്തോടെയും ആവേശത്തോടെയുമാണ് ഞങ്ങൾ ഈ യാത്ര തുടങ്ങിയത്. ചിത്രം ഒരു ബോക്സ് ഓഫീസ് വിജയമായി മാറിയതിൽ വലിയ സന്തോഷമുണ്ട്. നെറ്റ്ഫ്ലിക്സിന്റെ റെക്കോർഡ് ഡീൽ മലയാള സിനിമയ്ക്ക് ആഗോളതലത്തിലുള്ള കരുത്ത് ഒരിക്കൽ കൂടി തെളിയിക്കുന്നു. റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ തുടക്കം മാത്രമാണിത്.”
‘ചത്താ പച്ച’യിലൂടെ മലയാള സിനിമാ വ്യവസായത്തിൽ റീൽ വേൾഡ് എന്റർടൈൻമെന്റ് (RWE) തങ്ങളുടെ ഇടം ഉറപ്പിച്ചു കഴിഞ്ഞു. തുടക്കം മുതൽ ഒടുക്കം വരെ മികച്ച വാണിജ്യ മൂല്യവും സാങ്കേതിക മികവും ഒത്തുചേർന്ന ഒരു പാൻ-ഇന്ത്യൻ പ്രോജക്റ്റായാണ് ബാനർ ഈ ചിത്രത്തെ അവതരിപ്പിച്ചത്.
നെറ്റ്ഫ്ലിക്സുമായി നടന്ന വൻ തുകയുടെ കരാർ റീൽ വേൾഡ് എന്റർടൈൻമെന്റിന് ലഭിച്ച വലിയൊരു അംഗീകാരമാണ്. വെറുമൊരു സാമ്പത്തിക ഇടപാടിനേക്കാൾ ഉപരി, ഒരു നിർമ്മാണ കമ്പനിയുടെ പ്ലാനിംഗിലും എക്സിക്യൂഷനിലും ഉള്ള വിശ്വാസമാണ് ഇതിലൂടെ പ്രകടമാകുന്നത്.
ചിത്രം നേടിയ 60 കോടിയിലധികം രൂപയുടെ ബിസിനസ്, വമ്പൻ പ്രോജക്റ്റുകൾ ചെയ്യാൻ കെൽപ്പുള്ള ഒരു ബാനറായി RWE-യെ മാറ്റിക്കഴിഞ്ഞു. മറ്റ് പ്രോജക്റ്റുകളുടെ പണിപ്പുരയിലുള്ള ഇവർ വരും ദിവസങ്ങളിൽ പ്രധാനപ്പെട്ട പല പ്രഖ്യാപനങ്ങളും നടത്തുമെന്നാണ് സൂചന.
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർക്കൊപ്പം മെഗാസ്റ്റാർ മമ്മൂട്ടി ഒരു പ്രധാന അതിഥി വേഷത്തിലും എത്തുന്നു.
മലയാളത്തിന് പിന്നാലെ ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും സിനിമയുടെ തെലുങ്ക്, തമിഴ് പതിപ്പുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റെസ്ലിങ്ങിൻ്റെ വൈകാരികതയും മാസ് ഘടകങ്ങളും ഒത്തുചേർന്ന ചിത്രം കേരളത്തിന് പുറത്തും തരംഗമാവുകയാണ്. പാൻ-ഇന്ത്യൻ തലത്തിൽ മികച്ച രീതിയിൽ ചിത്രം പ്രദർശനം തുടരുന്നു.
ശങ്കർ എഹ്സാൻ ലോയ് കൂട്ടുകെട്ട് ആദ്യമായി സംഗീതം നൽകിയ മലയാള ചിത്രമാണിത്. ഇതിലെ നാല് ഗാനങ്ങളും ചാർട്ട്ബസ്റ്ററുകളായി മാറി. ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണം, പ്രവീൺ പ്രഭാകറിന്റെ എഡിറ്റിംഗ്, സനൂപ് തൈക്കൂടത്തിന്റെ തിരക്കഥ, മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം, വിനായക് ശശികുമാറിന്റെ വരികൾ, കലൈ കിംഗ്‌സന്റെ ആക്ഷൻ കൊറിയോഗ്രഫി എന്നിവയും ഏറെ പ്രശംസിക്കപ്പെട്ടു. ടി-സീരീസിനാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ്.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് (കേരളം), റാണ ദഗ്ഗുബട്ടിയുടെ സ്പിരിറ്റ് മീഡിയ (തെലങ്കാന & ഹൈദരാബാദ്), പിവിആർ ഐനോക്സ് പിക്ചേഴ്സ് (തമിഴ്‌നാട് & കർണാടക), കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് (നോർത്ത് ഇന്ത്യ), പ്ലോട്ട് പിക്ചേഴ്സ് (അന്താരാഷ്ട്രം) എന്നിവരാണ് ചത്താ പച്ചയുടെ വിതരണ പങ്കാളികൾ.
വലിയൊരു OTT ഡീലുമായി തീയറ്ററുകളിൽ ഇപ്പോഴും വിജയകരമായി തുടരുന്ന ‘ചത്താ പച്ച’, ഇനി സ്ട്രീമിംഗിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്.




