ദില്ലി: ലോക്സഭയിലെ അംഗസംഖ്യ 543 ൽ നിന്ന് 850 ആയി ഉയർത്താൻ നിർദേശിച്ച് കൊണ്ടുള്ള വനിതാ സംവരണ ബില്ലുമായി കേന്ദ്രസർക്കാർ. ബില്ലിൻ്റെ പകർപ്പ് എംപിമാർക്ക് കിട്ടി. ഇതോടെ രാജ്യത്തെ ലോക്സഭാ – നിയമസഭാ മണ്ഡല പുനർനിർണയത്തിനും വനിതാസംവരണത്തിനും ഒന്നിച്ച് വഴിയൊരുങ്ങുകയാണ്. കരട് ബിൽ എംപിമാരുമായി പങ്കിട്ടതായും പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിൽ പ്രധാന ഭരണഘടനാ ഭേദഗതികൾ അവതരിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നതായുമാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.
പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനും 2011 ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലങ്ങളുടെ പരിധി നിർണ്ണയം നടത്തുന്നതിനുമായി പ്രത്യേക സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. മണ്ഡലങ്ങൾ പുനർനിർണ്ണയിച്ചുകൊണ്ട് ക്വാട്ട സുഗമമായി നടപ്പിലാക്കുക എന്നതാണ് സീറ്റുകളുടെ വർദ്ധനവ് ലക്ഷ്യമിടുന്നത്.
നിർദ്ദേശപ്രകാരം, 815 സീറ്റുകൾ സംസ്ഥാനങ്ങൾക്കും 35 സീറ്റുകൾ കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകും, ഇതോടെ മൊത്തം അംഗസംഖ്യ 850 ആക്കും. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ മാറ്റങ്ങൾ നടപ്പാക്കാനാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്. അതേസമയം മണ്ഡല പുനർനിർണയത്തിന് 2021-ലെ സെൻസസ് ഡാറ്റ ഉപയോഗിക്കാനുള്ള നീക്കത്തെ പ്രതിപക്ഷ കക്ഷികൾ ശക്തമായി എതിർക്കുകയാണ്. കോൺഗ്രസിനെ കൂടാതെ എഎപി, ആർജെഡി, ഡിഎംകെ എന്നീ പാർട്ടികളും ഈ വാദം മുന്നോട്ട് വയ്ക്കുന്നുണ്ട്.
പാർലമെൻ്റിലെ പ്രത്യേക ചർച്ചയ്ക്ക് മുൻപായി ഡൽഹിയിലെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ എഎപി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെയും സഖ്യകക്ഷികളുടെയും യോഗം നടക്കും. പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെയും ഡിഎംകെയുടെയും നേതാക്കൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വനിതാ സംവരണം നടപ്പിലാക്കുന്നതിനേക്കാൾ അതിർത്തി നിർണ്ണയത്തിലാണ് നിർദ്ദിഷ്ട ഭേദഗതികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയൻ സർക്കാരിനെ വിമർശിച്ച് കൊണ്ടു പറഞ്ഞു. “ഭരണഘടനാ ഭേദഗതി ബില്ലുകൾ ഏപ്രിൽ 16 ന് ചർച്ചയ്ക്ക് എടുക്കും. ബില്ലിന്റെ പകർപ്പ് എവിടെ?” ഏപ്രിൽ 23 നും ഏപ്രിൽ 29 നും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിളിച്ചുചേർത്ത സമ്മേളനത്തിന്റെ സമയക്രമവും വിമർശിച്ച് ഡെറക് ഒബ്രയൻ പറയുന്നു.
പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമുള്ള ഭരണഘടനാ ഭേദഗതികൾ പാസാക്കാൻ ബിജെപിക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യമാണ്. തങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും സർക്കാരിൽ നിന്ന് കൂടുതൽ വ്യക്തത തേടുന്നതിനും പ്രതിപക്ഷ കൂട്ടായ്മ ഈ സാധ്യത ഉപയോഗപ്പെടുത്തുന്നുണ്ട്.




