വയനാട്: കാട്ടനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വയനാട് കല്ലൂരിൽ മന്ത്രി ഒ.ആർ.കെളുവിനെ നാട്ടുകാർ വഴിയിൽ തടഞ്ഞു. റോഡ് ഉപരോധിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. വയനാട് കല്ലൂർ മാറോട് ഊരിലെ രാജുവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച കാട്ടാനയുടെ ആക്രമത്തിൽ പരുക്കേറ്റ രാജു ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മരണപ്പെട്ടത്. വയലിൽ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന രാജുവിനെ വീടിനു സമീപത്തു വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.പ്രദേശത്തു വന്യജീവികളെത്തുന്നത് സ്ഥിരം സംഭവമാണെന്നു നാട്ടുകാർ പറയുന്നു. നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻ പോലും പറ്റാത്ത വിധം ആശങ്കയിലാണ് നാട്ടുകാർ.
തകർന്ന ഫെൻസിങ് കടന്നെത്തിയ കൊമ്പനാണ് കഴിഞ്ഞ ഞായറാഴ്ച രാജുവിനെ വീടിനു തൊട്ട് സമീപത്തു വെച്ച് ആക്രമിച്ചത്.വയലിൽ നിലയുറപ്പിച്ചിരുന്ന ആന പാഞ്ഞടുത്താണ് രാജുവിനെ ആക്രമിച്ചത്. മാറോട് ഊരിൽ കാട്ടാനയുടെ ആക്രമണം ഇത് ആദ്യമായല്ല. മുമ്പ് രാജുവിന്റെ സഹോദരൻ ബാബുവിനെ ആന ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന ബാബു ഇന്നും നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അതിനിടയിലാണ് വീണ്ടുമൊരു ആനക്കലി. ഇതോടെ ആശങ്ക ഇരട്ടിയായി;കാടിറങ്ങി വരുന്ന ആനക്കൂട്ടം സമീപത്തെ വയലിലാണ് തമ്പടിക്കുക, പല സമയങ്ങളിലും വീടുകളിലുമെത്തി.
ഇരുട്ടായാൽ ഈ മേഖലയിലാർക്കും പുറത്തിറങ്ങാൻ പോലും പറ്റാറില്ല . തകർന്ന ഫെൻസിങ് പുനസ്ഥാപിച്ചില്ലെന്നും പ്രദേശത്തെ ട്രഞ്ച് കാര്യക്ഷമമല്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. കൃഷി നശിപ്പിക്കൽ പതിവായതോടെ ഊരിലെ മിക്ക കർഷകരും വിത്തിറക്കാറുമില്ല. വന്യ ജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം തേടിയാണ് നാട്ടുകാരുടെ പ്രതിഷേധം