തിരുവനന്തപുരം: പതിനൊന്ന് നാൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കേരളത്തിൻ്റെ പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ച് കോൺഗ്രസ്. കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ എഐസിസി കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജയ്റാം രമേശാണ് മുഖ്യമന്ത്രിയായി സതീശനെ തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്.
ഇന്നലെ വൈകിട്ട് അഖിലേന്ത്യ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ വച്ച് രാഹുലുമായി നടന്ന ചർച്ചയിൽ തന്നെ സതീശൻ്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉറപ്പിച്ചിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഇന്ന് രാവിലെ കെസി വേണുഗോപാലിന് വിളിച്ചുവരുത്തി രാഹുലും പ്രിയങ്കയും ഒരു മണിക്കൂറിലേറെ ചർച്ച നടത്തിയപ്പോൾ തന്നെ ചിത്രം വ്യക്തമായിരുന്നു.
മുഖ്യമന്ത്രി സ്ഥാനമില്ലെന്ന തീരുമാനം കൂടിക്കാഴ്ചയിൽ വേണുഗോപാലിനെ അറിയിച്ചു. തീരുമാനം അംഗീകരിക്കണമെന്ന് പ്രിയങ്കയും രാഹുലും വേണുഗോപാലിനെ അറിയിച്ചു. ഇതിനിടെ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ രമേശ് ചെന്നിത്തല വിളിച്ച് പാർട്ടി തീരുമാനം അറിയിച്ചു. ഖാർഗേയോട് രൂക്ഷമായിട്ടാണ് ചെന്നിത്തല പ്രതികരിച്ചത് എന്നാണ് വിവരം. അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം തുടരും. പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് കെ.സി വേണുഗോപാൽ അറിയിച്ചു.
മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ കേരളത്തിൽ സർക്കാർ രൂപീകരണം ഇനി അതിവേഗം നടക്കും. സതീശൻ രാത്രിയോടെ ലോക്ഭവനിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശം ഉന്നയിക്കും. നാളെ മുതൽ വകുപ്പ് വിഭജനം, മന്ത്രിമാർ എന്നിങ്ങനെ അടുത്ത ഘട്ട ചർച്ചകളിലേക്കും യുഡിഎഫ് കടക്കും. ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കേരള മുഖ്യമന്ത്രി എന്ന വിശേഷണത്തോടെയാണ് കേരളത്തിൻ്റെ പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരത്തിലേറുന്നത്.
തെരഞ്ഞെടുക്കപ്പെട്ട 63 എംഎൽഎമാരിൽ 47 പേരുടേയും ഭൂരിപക്ഷം എംപിമാരുടേയും കെപിസിസി അധ്യക്ഷൻ അടക്കം മുതിർന്ന നേതാക്കളുടെയും പിന്തുണ ഉണ്ടായിട്ടും എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിക്ക് മുഖ്യമന്ത്രി സ്ഥാനം കൈവിട്ടു പോകുന്നന അസാധാരണ കാഴ്ചയാണ് പതിനൊന്ന് ദിവസത്തെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ കേരളം കണ്ടത്. കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തീരുമാനിച്ച ഹൈക്കമാൻഡിന് അവിടെ നിന്നും പിന്നോക്കം പോകേണ്ടി വന്നത്. സതീശനുള്ള ജനകീയത ഒന്നു കൊണ്ടു മാത്രമാണ്. യുഡിഎഫ് ഘടകക്ഷികൾ നൽകിയ അടിയുറച്ച പിന്തുണയും സതീശന് ഗുണം ചെയ്തു. മൃഗീയ ഭൂരിപക്ഷം നൽകി അധികാരത്തിലേറ്റിയ യുഡിഎഫ് സർക്കാർ രൂപീകരണം നല്ല രീതിയിൽ തന്നെ നടക്കും എന്നുറപ്പാക്കണമെന്ന് എകെ ആൻ്റണി രാഹുലിനോട് നിർദേശിച്ചിരുന്നു. സതീശന് കേരളത്തിലെ ചെറുപ്പക്കാർക്കും സ്ത്രീകൾക്കും ഇടയിൽ വലിയ സ്വീകാര്യതയുണ്ടെന്നും സതീശൻ അവഗണിക്കപ്പെട്ടു എന്നൊരു ചിത്രം പുറത്തു പോകുന്നത് ദോഷം ചെയ്യുമെന്നും ആൻ്റണി രാഹുലിനേയും സോണിയയേയും അറിയിച്ചുവെന്നാണ് സൂചന.
വയനാട് എംപി പ്രിയങ്ക ഗാന്ധിയെ ബന്ധപ്പെട്ട മുസ്ലീം ലീഗ് നേതൃത്യം എൽഡിഎഫിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഞ്ച് വർഷവും ശക്തമായി നേരിടുകയും അവരുടെ ആക്രമണത്തിന് ഇരയാവുകയും ചെയ്ത സതീശനെ അവഗണിക്കുന്നത് പ്രതികൂല ജനവികാരം സൃഷ്ടിക്കുമെന്ന് നേരിട്ട് അറിയിച്ചു. ഇക്കാര്യം രാഹുലുമായി പ്രിയങ്ക ചർച്ച ചെയ്തു. മുതിർന്ന നേതാക്കൾക്കുമായി നടത്തിയ കൂടിക്കാഴ്ചയിൽ കെ.മുരളീധരനും വി.എം സുധീരനും സതീശനുള്ള ജനകീയത അതിശക്തമാണെന്ന കാര്യം രാഹുലിനെ അറിയിച്ചിരുന്നു. സതീശനെ അവഗണിക്കുന്നത് വയനാട്ടിൽ അടക്കം പ്രത്യാഘാതമുണ്ടാക്കുമെന്ന സ്ഥിതിയും വളരെ നിർണായക ഘടകമായമെന്നാണ് സൂചന.
ചർച്ചകളുടെ ആദ്യഘട്ടത്തിൽ കേരളത്തിൽ ഉണ്ടായ പ്രതിഷേധം സതീശനെ അനുകൂലിക്കുന്നവർ ആസൂത്രിതമായി നടത്തിയതാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിഗമനം. എന്നാൽ പാർട്ടിക്ക് പുറത്തെ കേരളത്തിലാകെ സതീശന് അതിശക്തമായ പിന്തുണയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് വിശാലമായ ചർച്ചകളിലേക്ക് രാഹുൽ ഗാന്ധിക്ക് മാറിയതും തീരുമാനം അനന്തമായി നീണ്ടത്. എന്തായാലും മാരത്തണ് ചർച്ചകൾക്ക് ഒടുവിൽ വിശ്വസ്തനായ കെ.സിയെ തള്ളി സതീശൻ എന്ന പേരിലേക്ക് രാഹുൽ എത്തി.


