തിരുവനന്തപുരം: കെ റെയിൽ പദ്ധതി റദ്ദാക്കി വിഡി സതീശൻ സർക്കാർ. ഇതോടെ പദ്ധതി ഒദ്യോഗികമായി ഇല്ലാതെയായി. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കാൻ മന്ത്രിസഭായോഗം റവന്യൂ വകുപ്പിന് നിർദേശം നൽകി. ഇതോടൊപ്പം പൊലീസ് രജിസ്റ്റർ ചെയ്ത കെ റെയിൽ സമരക്കേസുകളെല്ലാം റദ്ദാക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്. കെ റെയിൽ ഔദ്യോഗിക വിജ്ഞാപനം റദ്ദാക്കുന്നതോടെ കേരളമൊട്ടാകെ സ്ഥാപിച്ച മഞ്ഞക്കുറ്റികളും അപ്രസക്തമാകും. അലൈൻമെൻ്റിൽ വന്ന ഭൂമിയുടെ ക്രയവിക്രയത്തിനും ഇനി യാതൊരു തടസ്സമുണ്ടാകുമില്ല.
അതേസമയം സിൽവർ ലൈനിന് ബദൽ പദ്ധതി വരുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. കൃത്യമായ ഡിപിആർ ഇല്ലാത്തതും വലിയ പാരിസ്ഥിതിക ദുരന്തത്തിലും വഴിവയ്ക്കാവുന്ന പദ്ധതിയായിരുന്നു സിൽവർ ലൈൻ. ഏതാണ്ട് 300 കിലോമീറ്റർ കേരളത്തെ വിഭജിച്ചാണ് ഈ റെയിൽവേ ലൈൻ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. പലയിടത്തും വലിയ വെള്ളപ്പൊക്കത്തിന് പദ്ധതി കാരണമായേക്കും. ഈ സാഹചര്യത്തിലാണ് സിൽവർലൈൻ പിൻവലിച്ചത്. പിണറായി സർക്കാർ തന്നെ പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടായിരുന്നു. ഇപ്പോൾ വിജ്ഞാപനം പിൻവലിച്ചതോടെ ആ പദ്ധതി ഇല്ലാതെയായി. പാരിസ്ഥിതിക ആഘാതം പരമാവധി കുറച്ച് കൊണ്ടുള്ള അതിവേഗ റെയിൽപ്പാത പദ്ധതി സർക്കാർ പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


