ന്യൂയോർക്ക്: യുദ്ധം തീർക്കാനുള്ള പ്രാഥമിക കരാറിൽ ഇറാനുമായി ധാരണയിലെത്തിയതിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ച് ന്യൂയോർക്ക് ടൈംസുമായി സംസാരിക്കുമ്പോൾ ആണ് ട്രംപ് നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ചത്.
നെതന്യാഹു കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു വ്യക്തിയാണ്. ഇറാൻ്റെ പക്കൽ ഒരു ആണവായുധം ഉണ്ടായിരുന്നെങ്കിൽ ഇസ്രായേൽ എന്ന രാജ്യം രണ്ട് മണിക്കൂർ പോലും നിലനിൽക്കില്ലായിരുന്നു. അമേരിക്കയാണ് അവരെ കാത്തുരക്ഷിക്കുന്നത്. ഈ കരാർ സാധ്യമാക്കിയതിന് നെതന്യാഹു അമേരിക്കയോട് അതീവ നന്ദിയുള്ളവനായിരിക്കണം – നെതന്യാഹുവിനെതിരെ തുറന്നടിച്ച് കൊണ്ട് ട്രംപ് പറഞ്ഞു. യുഎസും ഇറാനും തമ്മിലുള്ള ചർച്ചകളിൽ ഇസ്രായേൽ പങ്കാളിയായിരുന്നില്ല. കരാറിലെ വ്യവസ്ഥകൾ ഇസ്രായേലിന്റെ ഔദ്യോഗിക വൃത്തങ്ങളിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
അറുപത് ദിവസത്തേക്കാണ് നിലവിലെ കരാർ പ്രഖ്യാപിച്ചത്. ഈ സമയത്ത് അമേരിക്കയും ഇറാനും ആക്രമങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും ശ്വാശത സമാധനത്തിന് വഴിതുറക്കുന്ന മറ്റൊരു കരാറിൽ ഒപ്പിടുകയും ചെയ്യും. അറുപത് ദിവസത്തിനകം ഈ കരാർ യഥാർത്ഥ്യമായില്ലെങ്കിൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയും ഇസ്രായേലും യുദ്ധത്തിന്റെ തുടക്കത്തിൽ ലക്ഷ്യം വെച്ചിരുന്ന ഇറാൻ്റെ ആണവ പരിപാടികൾ പൂർണ്ണമായി ഇല്ലാതാക്കുക, അവരുടെ ബാലിസ്റ്റിക് മിസൈൽ ശേഖരം നശിപ്പിക്കുക, മറ്റ് ഭീകര സംഘടനകൾക്കുള്ള ഇറാൻ്റെ പിന്തുണ അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളൊന്നും ഈ കരാറിലൂടെ പൂർണ്ണമായി നടപ്പിലായിട്ടില്ല എന്ന ആശങ്ക ഇസ്രായേലിനുണ്ട്. ലബനനിലെ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തലും ഈ കരാറിന്റെ ഭാഗമാണെന്ന് ഇറാൻ വ്യക്തമാക്കുന്നു. എന്നാൽ ഇത് തങ്ങളുടെ കൈകൾ കെട്ടിയിടുന്നതിന് തുല്യമാണെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തൽ. കരാറിലെ നിബന്ധനകൾ പൂർണ്ണമായി പുറത്തുവരുന്നതുവരെ പരസ്യമായ പ്രതികരണങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് ഇസ്രയേൽ.


