തിരുവനന്തപുരം: ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരായ ബി.അശോക്, എൻ.പ്രശാന്ത് എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. ഇതിനുള്ള ഫയലിൽ മുഖ്യമന്ത്രി ഇന്ന് ഒപ്പിട്ടു. പിണറായി സർക്കാരിനോട് ഇടഞ്ഞ പ്രശാന്ത് രണ്ട് വർഷമായും ബി.അശോക് ഒന്നരമാസമായും സസ്പെൻഷനിലാണ്.
മാധ്യമങ്ങളോട് സംസാരിച്ചു, സർക്കാരിനെതിരെ സംസാരിച്ചു, സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനം നടത്തി എന്നിവയിലെ നടപടി എന്ന രീതിയിലാണ് അശോകിനെ സസ്പെൻഡ് ചെയ്തത്. എൻ പ്രശാന്ത് രണ്ട് വർഷമായി സസ്പെൻഷനിലായിരുന്നു. 9 സസ്പെൻഷനാണ് പ്രശാന്തിനെതിരെ ഉണ്ടായിരുന്നത്. ചീഫ് സെക്രട്ടറിയെ വിമർശിച്ചു, ഉന്നത ഉദ്യോഗസ്ഥരെ വിമർശിച്ചു, മാധ്യമങ്ങളോട് സംസാരിച്ചു എന്നിങ്ങനെ പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രശാന്തിനെതിരായ നടപടികൾ.
യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഒരു സമ്പൂർണ അഴിച്ചുപണി ഭരണതലത്തിൽ നടന്നിട്ടില്ല. വരും ദിവസങ്ങളിൽ അടിമുടി അഴിച്ചു പണി ഐഎഎസ് തലപ്പത്തുണ്ടാകും എന്നാണ് കരുതുന്നത്. ഈ ഘട്ടത്തിൽ സർക്കാരിലെ നിർണായക പദവികളിലേക്ക് ഇരുവരും തിരിച്ചത്തിയേക്കും എന്നാണ് സൂചന. അവസാന യുഡിഎഫ് സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഓഫീസിലാണ് പ്രശാന്ത് പ്രവർത്തിച്ചിരുന്നത്. നിലവിലെ ചീഫ് സെക്രട്ടറി ജയ്തിലകുമായി ഇടഞ്ഞു നിൽക്കുന്ന പ്രശാന്ത് അദ്ദേഹം ഈ മാസം സർവ്വീസിൽ വിരമിക്കുന്നതിന് മുൻപേ തന്നെ സർവ്വീസിൽ തിരിച്ചെത്തുന്ന എന്ന പ്രത്യേകതയും ഉണ്ട്.


