റിയാദ്: ഇറാൻ സംഘർഷത്തിന് പിന്നാലെ യുഎഇ, ഖത്തർ രാഷ്ട്രത്തലവൻമാരുമായി സൗദ്ദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ഫോണിൽ സംസാരിച്ചു. ഖത്തർ അമീറുമായി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ആശയവിനിമയം നടത്തി.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെ ഗൾഫ് മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും സഹോദരരാഷ്ട്രങ്ങളിൽ നടന്ന ഇറാൻ ആക്രമണവും ചർച്ചയായെന്ന് വാർത്താ ഏജൻസികൾ അറിയിച്ചു. യുഎഇയിൽ നടന്ന അക്രമങ്ങളെ അപലപിച്ച സൗദ്ദി കിരീടാവകാശി യുഎഇയ്ക്ക് പൂർണ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നതായി പറഞ്ഞു.
സഹോദര രാഷ്ട്രമായ സൗദി അറേബ്യയുടെ നിലപാടിനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനോടുള്ള അതിന്റെ സാഹോദര്യ ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും യുഎഇ പ്രസിഡന്റ് നന്ദി പ്രകടിപ്പിച്ചു. മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിന് സംയമനം പാലിക്കാനും നയതന്ത്ര പരിഹാരങ്ങൾ ഉപയോഗിക്കാനും ഇരുപക്ഷവും ആഹ്വാനം ചെയ്തു.
ഖത്തർ അമീർ തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയുമായി സൗദ്ദി കിരീടാവകാശി ഇന്നു സംസാരിച്ചു. “സംഘർഷങ്ങൾ ഉടനടി നിർത്തിവയ്ക്കേണ്ടതിന്റെയും സമാധാന ചർച്ചകളിലേക്കും ഇരുവിഭാഗവും മടങ്ങേണ്ടതിന്റെയും” ആവശ്യകത ഇരുരാഷ്ട്രതലവൻമാരും ചേർന്നുള്ള ചർച്ചയിൽ പ്രധാന ആവശ്യമായി വന്നുവെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു,.




