തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ചയിൽ ഇടപെടൽ നടത്താൻ മുസ്ലീംലീഗ്. ജനവികാരം വിഡി സതീശന് അനുകൂലമാണെന്ന് എഐസിസി നിരീക്ഷകരെ അറിയിക്കാനാണ് ലീഗ് നേതാക്കൾക്കിടയിൽ ഉണ്ടായ ധാരണ. പ്രതിപക്ഷ നേതാവെന്ന നിലയിൽ വിഡി സതീശൻ്റെ പ്രവർത്തനത്തിന് കൂടിയാണ് ജനം വോട്ട് ചെയ്തതെന്നാണ് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ ഇക്കാര്യം കൂടി പരിഗണിക്കണം എന്നാണ് ലീഗ് എഐസിസി നിരീക്ഷകരോട് ആവശ്യപ്പെടുക. ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, ഇ ടി മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുക
അതേസമയം മുഖ്യമന്ത്രി ചർച്ചയിൽ സതീശന് പിന്തുണയുമായി രംഗത്തിറങ്ങിയ മുസ്ലീംലീഗിനെതിരെ കെ.സി ഗ്രൂപ്പിലെ പ്രമുഖനായ മാത്യു കുഴൽനാടൻ രംഗത്തെത്തി. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയമായി മുസ്ലിം ലീഗിന് എപ്പോഴൊക്കെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. പാർട്ടി തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജയം ആരും മറക്കരുത്. ഏറ്റവും നീതിയുക്തവും ജനാധിപത്യവുമായ തീരുമാനം ഉണ്ടാകുനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ജയിച്ച കോൺഗ്രസ് എംഎൽഎമാരെല്ലാം ഇന്ദിരാഭവനിൽ എത്തിയതിന് പിന്നാലെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ആരംഭിച്ചു. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും യോഗത്തിൽ പങ്കെടുക്കുുന്നുണ്ട്. യോഗത്തിന് ശേഷം എംഎൽഎമാരെ ഒറ്റയ്ക്ക് കണ്ട് എഐസിസി നിരീക്ഷകർ മുഖ്യമന്ത്രി പദവിയിലേക്ക് അവരുടെ അഭിപ്രായം കേൾക്കും. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഈ കൂടിക്കാഴ്ചയിൽ പങ്കെടുക്കരുതെന്ന് വിഡി സതീശൻ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം താജ് ഹോട്ടലിൽ താമസിക്കുന്ന എഐസിസി നിരീക്ഷകരെ ഇന്ന് പുലർച്ചെ മുതൽ വിവിധ കോൺഗ്രസ് നേതാക്കൾ നേരിട്ടെത്തി കണ്ടിരുന്നു. വിഡി സതീശൻ, വിഎം സുധീരൻ, കെ സുധാകരൻ എന്നിവരെല്ലാം നിരീക്ഷകരെ ഇതിനോടകംകണ്ടു മടങ്ങി. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.


