കോഴിക്കോട്: യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ കാര്യത്തിൽ മുസ്ലീലീഗിൽ ധാരണ. നിലവിൽ നാല് പേരുകളിലാണ് ധാരണയായത്. അഞ്ചാം മന്ത്രിസ്ഥാനത്തിൽ യുഡിഎഫിലെ ചർച്ചയ്ക്ക് ശേഷമായിരിക്കും അന്തിമതീരുമാനം. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, കെ.എം ഷാജി. എൻ.ഷംസുദ്ദീൻ എന്നിവരെയാണ് നിലവിൽ മന്ത്രിസ്ഥാനത്തേക്ക് ലീഗ് പരിഗണിക്കുന്നത്. കെ.എം ഷാജി നിലവിൽ മലപ്പുറം വേങ്ങരയിൽ നിന്നുള്ള മന്ത്രിയാണെങ്കിലും കോഴിക്കോടിൻ്റെ ചുമതലയോടെയാവും മന്ത്രിസഭയിലേക്ക് എത്തുക. അഞ്ചാം മന്ത്രിസ്ഥാനം കിട്ടുന്ന പക്ഷം മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും ക്യാബിനറ്റിൽ എത്തും.
അതേസമയം കാലങ്ങളായി മുസ്ലീംലീഗ് യുഡിഎഫ് സർക്കാരുകളിൽ കൈകാര്യം ചെയ്തു വരുന്ന വിദ്യാഭ്യാസ വകുപ്പ് ഇപ്രാവശ്യം കൈവിടേണ്ടി വന്നേക്കും എന്നാണ് സൂചന. ക്രൈസ്തവ സഭകളുടെ അടക്കം താത്പാര്യം കൂടി പരിഗണിച്ചാണ് ഈ നീക്കം. പിണറായി സർക്കാരിൽ പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം എന്നിങ്ങനെ രണ്ടായിട്ടാണ് വകുപ്പിനെ വിഭജിച്ചത്. ആ രീതിയിൽ ലീഗും കോൺഗ്രസും കൂടി വകുപ്പ് കൈകാര്യം ചെയ്യാനും സാധ്യതയുണ്ട്. വിദ്യാഭ്യാസവകുപ്പ് വിട്ടുകൊടുക്കേണ്ടി വന്നാൽ പകരം ആരോഗ്യവകുപ്പോ റവന്യൂ വകുപ്പോ ആണ് ലീഗ് ലക്ഷ്യം വയ്ക്കുന്നത്.
അവസാനത്തെ ഉമ്മൻചാണ്ടി സർക്കാരിൽ മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ആ നിയമസഭയിൽ കോൺഗ്രസിന് 38 എംഎൽഎമാരും ലീഗിന് 20 എംഎൽഎമാരുമായിരുന്നു ഉണ്ടായിരുന്നത്. ഈ അംഗബലം വച്ചാണ് മുസ്ലീംലീഗ് അഞ്ചാം മന്ത്രിസ്ഥാനം സമ്മർദ്ദത്തിലൂടെ വാങ്ങിയെടുത്തത്. അന്നത് വലിയ രാഷ്ട്രീയവിവാദവും സമുദായങ്ങൾക്കിടയിൽ വലിയ പ്രശ്നവുമായി മാറിയിരുന്നു. എന്നാൽ നിലവിലെ സഭയിൽ കോൺഗ്രസിന് 63 എംഎൽഎമാരുള്ളതിനാൽ അഞ്ചാം മന്ത്രിസ്ഥാനത്തിന് വേണ്ടി ലീഗിന് അവകാശ വാദമുന്നയിക്കാൻ പരിമിതിയുണ്ട്.
അഞ്ചാം മന്ത്രിസ്ഥാനം കിട്ടാത്തപക്ഷം സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് പദവികൾക്ക് വേണ്ടി ലീഗ് വാദം ശക്തമാക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്ന എം.കെ മുനീർ, കെ.പി.എ മജീദ് എന്നിവർക്ക് ക്യാബിനറ്റ് പദവി ഉറപ്പാക്കാനും ലീഗിൽ തീരുമാനമായിട്ടുണ്ട്. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം കിട്ടിയാൽ മുനീറിനെ ആ പദവിയിലേക്ക് ലീഗ് പരിഗണിക്കും. ലീഗിന് കിട്ടുന്ന ബോർഡ്, കോർപ്പറേഷൻ പദവികളിലേക്ക് സീറ്റ് കിട്ടാതെ പോയവരെയും പരിഗണിക്കും. മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ നിയമനത്തിന് പിഎംഎ സലാം അധ്യക്ഷനായുള്ള സമിതിയേയും ലീഗ് നിയമിക്കും. സ്വന്തം ഇഷ്ടപ്രകാരമോ ബന്ധുക്കളേയോ സ്റ്റാഫ് അംഗമായി നിയമിക്കാൻ പാടില്ലെന്നാണ് ലീഗ് നേതൃത്വത്തിൻ്റെ നിർദേശം.


