തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ വരൾച്ചാ ഭീതിയിൽ രാജ്യം. സാധാരണ ജൂൺ ഒന്നിന് കേരളത്തിൽ എത്തുന്ന കാലവർഷം അവിടെ നിന്നും പതിയെ വടക്കോട്ട് നീങ്ങി രണ്ട് മാസം കൊണ്ട് രാജ്യത്ത് എല്ലായിടത്തും മഴ എത്തിക്കുകയാണ് പതിവ്.
ഇക്കുറി മെയ് അവസാന വാരം എത്തും എന്നു കരുതിയ കാലവർഷം കേരളത്തിലെത്തിയതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായത് ജൂൺ നാലിനാണ്. കേരളത്തിൽ എത്തുന്ന മൺസൂൺ മേഘങ്ങൾ പത്ത് ദിവസം കൊണ്ട് മുംബൈയിൽ എത്തുന്നതാണ് രീതിയെങ്കിൽ ഇതുവരെയും അവിടേക്ക് മഴ ലഭിച്ചിട്ടില്ല. ചരിത്രം പരിശോധിച്ചാൽ സാധാരണ ജൂൺ ഇരുപതോടെ കാലവർഷം ഗുജറാത്തിൽ എത്തേണ്ടതാണ്.
കേരളത്തിലെത്തിയ കാലവർഷം മുന്നോട്ട് നീങ്ങാതെ നിൽക്കുന്നതാണ് പ്രധാന പ്രതിസന്ധി. ബംഗാൾ ഉൾക്കടലും അറബിക്കടലും നിർജീവമായതാണ് പ്രധാന കാരണം . കാലവർഷത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കാരണമാകുന്ന ന്യുമർദ്ദങ്ങൾ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഇതുവരെ രൂപപെട്ടില്ല അടുത്ത ആഴ്ച ബംഗാൾ ഉൾക്കടൽ ചെറുതായി സജീവമാകുന്നതോടെ മുംബൈ ഉൾപ്പെടയുള്ള മേഖലയിൽ കാലവർഷം എത്താൻ സാധ്യതയുണ്ട്.
അതേസമയം കാലവർഷത്തിലുണ്ടായ കുറവ് രാജ്യത്തെ വരൾച്ചയിലേക്ക് നയിക്കുമോ എന്ന ആശങ്ക ശക്തമാണ്. പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം രൂപപ്പെട്ടതായി വിവിധ കാലാവസ്ഥാ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതും കാലവർഷത്തിൻ്റെ ഗതിവേഗത്തെ സ്വാധീനിച്ചു എന്നാണ് കരുതുന്നത്. എൽനിനോ വർഷങ്ങളിൽ പൊതുവേ കൊടും ചൂടും വരൾച്ചയും അനുഭവപ്പെട്ടാറുണ്ട് എന്നതും ആശങ്ക വർധിപ്പിക്കുന്നു.


