മേപ്പാടി: വയനാട് തുരങ്കപ്പാത നിർമ്മാണത്തിനിടെ വയനാട്ടിൽ മണ്ണിടിച്ചിൽ. മേപ്പാടി മീനാക്ഷിപുരത്തിന് അടുത്ത തുരങ്കപ്പാതയ്ക്ക് വേണ്ടി മല തുരക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. തുരങ്കത്തിനായി കുഴിച്ച് നീക്കിയ മണ്ണാണ് ഇടിഞ്ഞു വീണത് എന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴ തുടരുകയായിരുന്നു.
തുരങ്ക നിർമ്മാണത്തിനായി സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. തൊഴിലാളികളുമായി എത്തിയ ബസ്സിന് മേലെ മണ്ണിടിഞ്ഞു വീണതായി വിവരമുണ്ട്. ബസ് മീനാക്ഷിപുരം പാലത്തിന് താഴേക്ക് മണ്ണിടിച്ചിലിലേക്ക് ഒഴുകിയെത്തി. അപകട സ്ഥലത്ത് നിന്നും 16 പേരെ മേപ്പാടിയിലെ ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഒരാൾ മരണപ്പെട്ടതായിട്ടാണ് സൂചന. നിരവധിയാളുകൾ ഇപ്പോഴും മണ്ണിനടയിൽ കുടുങ്ങി കിടങ്ങുകയാണ്. നിർമ്മാണ മേഖലയിൽ ടെൻ്റ് അടിച്ച് താമസിച്ച അതിഥി തൊഴിലാളികൾ അടക്കമുള്ളവർ മണ്ണിടിച്ചിലിൽ പുഴയിലൂടെ ഒഴുകി താഴേക്ക് എത്തിയെന്നാണ് വിവരം.
അപകടത്തിന് പിന്നാലെ വയനാടിൻ്റെ ചുമതലയുള്ള മന്ത്രി ടി.സിദ്ദീഖുമായി മുഖ്യമന്ത്രി വിഡി സതീശൻ കൂടിക്കാഴ്ച നടത്തി. ടി.സിദ്ദീഖും റവന്യൂ മന്ത്രി എ.പി അനിൽ കുമാറും ഉടനെ മേപ്പാടിക്ക് പുറപ്പെടും എന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ഉടനെ മേപ്പാടിയിലേക്ക് എത്തും. പ്രദേശത്തേക്കുള്ള റോഡിൻ്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.


