ദുബായ്: പ്രമുഖ സാങ്കേതിക-വിദ്യാഭ്യാസ വിദഗ്ദ്ധനും, കൺസൾട്ടന്റ് എഞ്ചിനീയറും, എഴുത്തുകാരനുമായ പ്രൊഫ. കെ.കെ. അബ്ദുൾ ഗഫാർ അന്തരിച്ചു. ഇന്ത്യയിലും യുഎഇയിലുമായി പതിറ്റാണ്ടുകൾ നീണ്ട അക്കാദമിക് പ്രവർത്തനങ്ങൾക്കിടെ വിവിധ തലമുറകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് അബ്ദുൾ ഗഫാർ വഴികാട്ടിയായത്.
യുഎഇയിലെ അജ്മാനിലെ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (മുമ്പ് ഗൾഫ് മെഡിക്കൽ കോളേജ്) സീനിയർ ഡയറക്ടറും കമ്മീഷനിംഗ് ലീഡുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. മേഖലയിലെ പ്രമുഖ മെഡിക്കൽ സർവകലാശാലകളിലൊന്നിന്റെ സ്ഥാപനത്തിലും വികസനത്തിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
സൗദി അരാംകോ ടെക്നിക്കൽ സർവീസസ് കമ്പനിയിൽ കൺസൾട്ടന്റ് എഞ്ചിനീയറായും, അഞ്ജുമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റിന്റെ പ്രിൻസിപ്പലായും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) കാലിക്കട്ടിൽ പ്രൊഫസറായും, ഡിപ്പാർട്ട്മെന്റ് മേധാവിയായും, കൊല്ലത്തെ ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പ്രൊഫസറായും, ഡിപ്പാർട്ട്മെന്റ് മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.അദ്ദേഹത്തിൻ്റെ ആത്മകഥയായ ഞാൻ സാക്ഷി ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പുസ്തകമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹീന്ദ്രസിംഗ് ധോണിയാണ് ആ പുസ്തകം പുറത്തിറക്കിയത്.
ജമീല ഷംനാദാണ് ഭാര്യ. ഡോ. ഷാജിർ ഗഫാർ, ഡോ. ഫരീദ ഗഫാർ, ഡോ. ജമാലുന്നിസ്സ ഗഫാർ, ഷഹനാസ് ഗഫാർ എന്നിവർ മക്കളാണ്.


