ടെഹ്റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ. ഇറാൻ വിപ്ലവ സേനയായ ഐആർജിസിയാണ് ഇക്കാര്യം അവകാശപ്പെട്ടത്. ആക്രമണത്തിന് ശേഷം ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സ്ഥിതി എന്താണെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും അവർ പറഞ്ഞു.
ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റോ എന്ന കാര്യം വ്യക്തമല്ല. ആക്രമണം നടന്നതായി ഇസ്രായേലും സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണോ മിസൈലുകൾ പതിച്ചത് എന്നതിലും വ്യക്തത വരേണ്ടതുണ്ട്. മേഖലയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ഇസ്രയേൽ ലക്ഷ്യമിട്ട് അതിശക്തമായ ബാലിസ്റ്റിക് ആക്രമണമാണ് ഇറാൻ നടത്തുന്നത്. ജെറുസലേമിൽ അടക്കം പലയിടത്തും കെട്ടിടങ്ങൾ തകർന്നു വീണ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.




