ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ധനവിലയിലുണ്ടായ കുതിപ്പിനെ തുടർന്ന് ആഗോള വിമാനടിക്കറ്റ് നിരക്കുകൾ പത്ത് ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രക്കാരെയാണ് ഈ വിലവർധനവ് കൂടുതൽ ബാധിക്കുക. ജിസിസിയിലെ വിമാനക്കമ്പനികൾക്ക് അവരുടെ സാമ്പത്തിക ശേഷി വച്ച് ഒരു പരിധി വരെ ഈ പ്രതിസന്ധി നേരിടാൻ സാധിച്ചേക്കുമെന്നും ‘ഓക്സ്ഫോർഡ് ഇക്കണോമിക്സ്’ പുറത്തിറക്കിയ പഠനത്തിൽ പറയുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ എല്ലാ വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് ഉയർത്തുകയോ ഫ്യുവൽ സർ ചാർജ്ജ് കൂട്ടുകയോ ചെയ്തിട്ടുണ്ട്. യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ അടിസ്ഥാന ടിക്കറ്റ് നിരക്കിൽ കാര്യമായ വർധനയാണ് അനുഭവപ്പെടുന്നത്. ഫെബ്രുവരി 28ന് മിഡിൽ ഈസ്റ്റ് യുദ്ധം ആരംഭിച്ചത് മുതൽ വിമാന ഇന്ധനവില ഏകദേശം ഇരട്ടിയായി. വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവിൻറെ 25 മുതൽ 35 ശതമാനം വരെ ഇന്ധനത്തിനായാണ് ചെലവാകുന്നത്. ചില ബജറ്റ് വിമാനക്കമ്പനികളിൽ ഇത് 60 ശതമാനം വരെയാണ്.
മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ അടച്ചതോടെ വിമാനങ്ങൾക്ക് വഴിതിരിച്ചു വിടേണ്ടി വരുന്നു. ഇത് യാത്രാസമയം വർധിക്കാനും കൂടുതൽ ഇന്ധനം ചെലവാകാനും ഇടയാക്കുന്നു. എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ്, ഇത്തിഹാദ് തുടങ്ങിയ ഗൾഫ് വിമാനക്കമ്പനികൾ നിലവിൽ സാമ്പത്തികമായി മികച്ച നിലയിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2025 സെപ്റ്റംബർ 30ലെ കണക്കനുസരിച്ച് എമിറേറ്റ്സ് ഗ്രൂപ്പിൻറെ കൈവശം 5,600 കോടി ദിർഹത്തിൻറെ (15.2 ബില്യൺ ഡോളർ) റെക്കോർഡ് കരുതൽ ധനമുണ്ട്.


