ദുബായിലെ മുൻനിര റെസ്റ്റോറന്റുകളിൽ ഭക്ഷണം മാത്രമല്ല സുഗന്ധവും വിളമ്പുന്നുണ്ട്. ഇവിടെ ഭക്ഷണത്തിനാവശ്യമായ ഫ്ലേവറുകളും ഭക്ഷ്യയോഗ്യമായ പുഷ്പങ്ങളും നൽകുകയാണ് മേരി ആൻ ഡി ഹാൻ എന്ന നെതർലാൻഡുകാരി. പ്രമുഖ ബിസിനസ് മാർക്കറ്റിങ് സ്ഥാപനത്തിലെ അക്കൗണ്ട് മാനേജർ തസ്തിക വേണ്ടെന്ന് വച്ച് ഇഷ്ട തൊഴിലായ ഫാമിങ്ങിലേക്ക് ഇറങ്ങിത്തിരിച്ചതാണിവർ. ഇപ്പോഴിതാ 34ആമത്തെ വയസിൽ 50ഓളം പ്രമുഖ റസ്റ്റോറന്റുകളിൽ പൂക്കൾ വിതരണം ചെയ്യുന്ന നിലയിലേക്ക് മേരി വളർന്നു.
2014ലാണ് നെതർലാൻഡുകാരിയായ മേരി ദുബായിലെത്തിയത്. സൂപ്പർമാർക്കറ്റിലെത്തുന്ന പൂക്കൾ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. എന്നാൽ ഇവയുടെ യഥാർഥ സുഗന്ധം നഷ്ടമാകുന്നെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മേരി ഫാമിങ്ങിനെ കുറിച്ച് ആലോചിച്ചു തുടങ്ങി. കൃഷിയിൽ മുൻ പരിചയമൊന്നുമില്ലെങ്കിലും ഇതേ കുറിച്ച് വിശദമായി പഠിച്ചു. ശേഷം യുഎഇയിലെ കാലാവസ്ഥയിൽ അക്വാപോണിക് ഫാമിങ്ങാണ് ഉചിതം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഫാമിങ്ങിന് ഈ രീതി സ്വീകരിച്ചു.
എന്നാൽ ഫാമിങ്ങിന് ജോലി തടസമാണെന്ന് കണ്ടതോടെ അത് രാജിവെച്ചു. തുടർന്ന് പുതിയ സംരംഭത്തിനായി വിവിധ ഹോട്ടലുകളിലെ ഷെഫുമാരുമായി നേരിൽ കണ്ട് സംസാരിച്ച് മാർക്കറ്റ് ഉറപ്പുവരുത്തി. 2018ലാണ് ഫാമിന് ലൈസൻസ് ലഭിച്ചത്. ദുബായ്-അൽഐൻ റോഡിന് സമീപമായിരുന്നു ഫാം. അഞ്ച് വർഷം പിന്നിടുമ്പോൾ ഒമ്പത് ജീവനക്കാർ ഉൾപെടുന്ന സംരംഭമായി മേരിയുടെ ഫാമിങ് വളർന്നു. 15 ഇനം പുഷ്പങ്ങൾ, നാല് തരം ഭക്ഷ്യയോഗ്യമായ ഇലകൾ, ഒമ്പത് ഇനം മൈക്രോ ഗ്രീൻ എന്നിവ ഫാമിലുണ്ട്. പുലർച്ച 5.30 മുതൽ മേരി ഫാമിലുണ്ടാകും. 350 ചതുരശ്ര മീറ്ററിലാണ് നിലവിലെ ഫാമുള്ളത്.
കൂടാതെ ഓറഞ്ച് നസ്ടൂർഷ്യം, പിങ്ക് നിറത്തിലുള്ള അമരന്ത്, പ്രത്യേക തരം ജമന്തി തുടങ്ങിയ പുഷ്പങ്ങളും മേരിയുടെ ഫാമിൽ വിളയുന്നുണ്ട്. ഓരോ മാസവും 4,000 ബോക്സുകളാണ് മേരി വിതരണം ചെയ്യുന്നത്. അടുത്തിടെ തുറന്ന അറ്റ്ലാന്റിസ് ദ റോയൽ എന്ന റെസ്റ്റോറന്റിലും മേരിയുടെ പുഷ്പങ്ങൾ സുഗന്ധം പരത്തുന്നുണ്ട്. അർമാനി,ഒപാ,ബൊക്ക, അവതാര, ട്രെസിൻഡ് സ്റ്റുഡിയോ, ഹക്കാസൻ, നോബു, ഓഷ്യാനോ, തുടങ്ങി ദുബായിലെ പ്രമുഖമായ റെസ്റ്റോറന്റുകളിലും മേരിയുടെ സാന്നിധ്യം പ്രകടമാണ്. മണ്ണ് ഇല്ലാതെ, ജലം ഉപയോഗിച്ചുള്ള ഫാമിങാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കീടനാശിനികൾ ഉപയോഗിക്കുന്നില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. അതേസമയം ഭാവിയിൽ ഇത് കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാനും മേരിക്ക് പദ്ധതിയുണ്ട്.