പുതിയ ചിത്രമായ അനോമിയുടെ പ്രമോഷൻ്റെ ഭാഗമായി നടി ഭാവന എഡിറ്റോറിയൽ ചീഫ് എഡിറ്റർ അരുൺ രാഘവനോട് സംസാരിച്ചപ്പോൾ
നമ്മളിൽ നിന്നും അനോമിയിലേക്കുള്ള യാത്ര എങ്ങനെ കാണുന്നു
കുറേ കഷ്ടപ്പെട്ടൊരു യാത്രയാണ് ഏതൊരു യാത്രയും പോലെ.. അനോമിയിലേക്ക് എത്തുമ്പോൾ ഇതുവരെ ചെയ്യാത്തൊരു റോളും കുറച്ചു സിറ്റുവേഷൻസുമാണ് ഈ സിനിമയിൽ. മലയാളത്തിൽ ഇതുപോലൊരു പടം മുൻപ് ചെയ്തിട്ടില്ല. ഒരു ഡാർക്ക് ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ്. ഫോറൻസിക് ഓഫീസറായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
പ്രൊഡക്ഷൻ്റെ ഭാഗമായി എന്നതാണ് മറ്റൊരു പ്രത്യേകത
അങ്ങനെയൊരു തീരുമാനം എടുത്തു ഞാൻ വന്നതല്ല. ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ആണ് ക്രൂവിൽ നിന്നും പ്രൊഡക്ഷനൊപ്പം ചേരാമോ എന്ന നിർദേശം വന്നത്. അതുവരെ ഷൂട്ട് ചെയ്ത വിഷ്വൽസും കണ്ടപ്പോൾ അതിലേക്ക് ഇറങ്ങാം എന്നു തോന്നി.
പ്രൊഡ്യൂസർ പരിപാടി ടെൻഷൻ നിറഞ്ഞതാണോ..?
തീർച്ചയായും തലവേദന പിടിച്ച പരിപാടിയാണ്. എന്നാൽ ഇതിൻ്റെ പ്രൊഡക്ഷൻ ടീം അതൊക്കെ നന്നായി കൈകാര്യം ചെയ്തു. കോ പ്രോഡ്യൂസേഴ്സും ഡയറക്ടേഴ്സും നന്നായി ആ രീതിയിൽ സഹകരിച്ചു. എല്ലാം എന്നെ അറിയിച്ചുവെങ്കിലും ആവശ്യമുള്ള കാര്യങ്ങളിൽ മാത്രമേ നേരിട്ടിറങ്ങേണ്ടി വന്നുള്ളൂ. ഞാനായിട്ട് ഇവരെ വിളിച്ച് സിനിമ ചെയ്യിച്ചതല്ല ഇത്. ഇവർ ചെയ്തു കൊണ്ടു വന്ന വർക്കിൽ എനിക്കുള്ള വിശ്വാസമാണ് ഈ സിനിമയിലേക്ക് കൈ കോർക്കാൻ എന്നെ പ്രേരിപ്പിച്ചത്.
ഡോ.സി.ജെ റോയിയും ഈ പടത്തിൻ്റെ ഭാഗമാണ് എന്ന വാർത്തയുണ്ടായിരുന്നു
കഴിഞ്ഞ വർഷം ഡോ.റോയി ഈ പ്രൊജക്ടിലുണ്ടായിരുന്നു. പിന്നീട് പനോരമ – ടീസീരിസ് പ്രൊജക്ടിലേക്ക് വന്നപ്പോൾ അവർ മേജർ ഷെയർ വാങ്ങി. അങ്ങനെ റോയി സർ പ്രൊജക്ടിൽ നിന്നും ഇൻവസ്റ്റ്മെൻ്റ് തിരികെ വാങ്ങി പിന്മാറി. ഇതൊരു മൂന്ന് മാസം മുൻപേ നടന്ന കാര്യമാണ്.
ജീവിതത്തിലെ വലിയൊരു ബ്രേക്ക് ഡൗൺ അതു പിന്നൊരു ബ്രേക്ക് ത്രൂവായി മാറിയ നിമിഷം ഏതായിരുന്നു
അങ്ങനെയൊരു പ്രത്യേക നിമിഷം എടുത്തു പറയാൻ എനിക്കാവില്ല. ഇതൊരു സ്ലോ പ്രോസ്സസാണ്. എൻ്റെ ഫ്രണ്ട്സിനൊപ്പം എപ്പോഴും ചിരിക്കുകയും പറയുകയും ചെയ്യുന്നൊരാളായിരുന്നു ഞാൻ. അതിനു പുറത്ത് പബ്ലിക്കിലും മീഡിയയിലുമൊക്കെ ആവശ്യമുള്ളത് മാത്രം സംസാരിക്കുക എന്ന നിലയിലേക്ക് ഞാൻ മാറി.
സിനിമയിൽ വീണ്ടും സജീവമാകാൻ ശക്തി നൽകിയത് എന്താണ്
ആദം ജോൺ സിനിമ കഴിഞ്ഞ് നാലോ അഞ്ചോ വർഷം ഞാൻ മലയാളത്തിൽ ഇല്ല. അതെൻ്റെ സ്വന്തം തീരുമാനമായിരുന്നു. ആരോടെങ്കിലും സ്വന്തം കുടുംബത്തോട് പോലും ആലോചിച്ച് എടുത്ത തീരുമാനമല്ല. എന്തൊക്കെയോ കാരണങ്ങൾ എനിക്ക് വന്ന സിനിമകളോടെല്ലാം ഞാൻ നോ പറഞ്ഞു. എന്റേതായൊരു സമയം വേണമെന്ന് എനിക്ക് തോന്നി. പിന്നീട് ൻ്റെ പ്പൂപ്പക്കൊരാനേണ്ടാർന്നു എന്ന സിനിമയ്ക്ക് ഞാൻ യേസ് പറഞ്ഞു. അതും എൻ്റെ തീരുമാനമായിരുന്നു. ആ സമയത്തൊക്കെ ഫ്രണ്ട്സും ഫാമിലിയും നിർബന്ധിക്കുന്നുണ്ടായിരുന്നു സിനിമ ചെയ്യാൻ. ആ സിനിമ ചെയ്തപ്പോൾ എനിക്ക് തോന്നി. എന്തു കൊണ്ട് ഇതിൽ നിന്നൂടാ എന്ന് അങ്ങനെ വീണ്ടും സിനിമയിൽ തുടർന്നു
ലൈം ലൈറ്റിൽ സജീവമായി നിന്നൊരാൾ സ്വയം ബ്രേക്ക് എടുത്ത് ഇത്രകാലം മാറി നിൽക്കുന്നു.. ആ അവസ്ഥ എങ്ങനെയായിരുന്നു
ഇതായിരുന്നു എനിക്ക് വേണ്ടത് എന്നാണ് അപ്പോൾ തോന്നിയത്. ഞാൻ വീട്ടിലിരിക്കുന്നു. എൻ്റെ ഫ്രണ്ട്സിനൊപ്പം ഫാമിലിക്കൊപ്പം കുറേ സമയം ചിലവിടുന്നു. ഒരുപാട് വെബ്സീരിസുകളും മറ്റും കണ്ടു. അപ്പോഴും ഞാൻ കന്നഡയിൽ സജീവമായിരുന്നു നാലോ അഞ്ചോ പ്രൊജക്ടുകൾ അവിടെ ഞാൻ ചെയ്തു.
അങ്ങനെ പോകുമ്പോഴും എൻ്റെ ഉള്ളിൽ പലപ്പോഴും ചില സംശയങ്ങളൊക്കെ വരും ഇതു ശരിയായ തീരുമാനമാണോ എന്താ ഞാൻ ചെയ്യേണ്ടത്. എൻ്റെ നല്ല സമയം ഞാൻ കളയുവാണോ ഇതൊക്കെ എൻ്റെ നഷ്ടമാകുമോ എന്നൊക്കെ ഒരു തോന്നൽ വരും. ചിലപ്പോ എനിക്ക് എൻ്റേതായ കംഫർട്ട് ഉണ്ടല്ലോ എന്നാലോചിച്ച് ഞാൻ സന്തോഷിച്ചു. പക്ഷേ ഇപ്പോ നോക്കുമ്പോൾ ആ ഗ്യാപ്പ് എനിക്ക് ആവശ്യമായിരുന്നു. കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ഞാൻ അങ്ങനെ ഇരിക്കാറില്ല. അതിനാൽ അത്തരം കുറ്റബോധങ്ങൾക്ക് അവസരമില്ല
ഒരു സ്ത്രീയെന്ന നിലയിൽ ഭാവന ഇന്ന് അഭിമാനിക്കുന്ന തീരുമാനം എന്താണ്
അത്… അന്ന് ആ സംഭവത്തിന് ശേഷം പൊലീസിന് പരാതി നൽകിയതാണ്. അതായിരുന്നു ശരി എന്ന് എനിക്ക് തോന്നി ഞാനത് ചെയ്തു. ഞാൻ തെറ്റ് ചെയ്യാത്ത കാലത്തോളം പരാതിപ്പെടാനുള്ള എൻ്റെ തീരുമാനം ശരിയായിരുന്നു. അന്നങ്ങനെ ഞാൻ ചെയ്തില്ലായിരുന്നുവെങ്കിൽ അതൊരു വലിയ ട്രോമയായി മാറിയേനെ.
താങ്കളുടെ വേദനകൾ പലപ്പോഴും പൊതുസമൂഹത്തിൽ ആഘോഷിക്കപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു അതിനെയൊക്കെ എങ്ങനെ കൈകാര്യം ചെയ്തു
ഞാൻ ചാനലുകളും ചർച്ചകളുമൊന്നും കാണാറില്ല. എല്ലാ ബഹളത്തിൽ നിന്നും മാറി നിൽക്കുക എന്നത് മാത്രമായിരുന്നു മുന്നിലുള്ള വഴി. നമ്മുടെ വീട്ടിലാണെങ്കിൽ നമ്മുക്ക് പറയാം മതി ഇതു നിർത്ത് ഇനി സംസാരിക്കല്ലേ എന്ന്. നമ്മൾ പൊതുസമൂഹത്തിൽ നിൽക്കുന്ന ആളായത് കൊണ്ട് അതു പറ്റില്ല. അതിനാൽ അതിൽ നിന്നെല്ലാം ഞാൻ മാറി നിന്നു. അതേപ്പറ്റിയുള്ള കാര്യങ്ങളൊന്നും ഞാൻ അറിയാൻ നിൽക്കാറില്ല. എന്തു കേട്ടാലും എന്തു സംഭവിച്ചാലും ബാധിക്കപ്പെട്ടാത്ത ആളല്ല ഞാൻ. എൻ്റെ മനസ്സമാധാനമാണ് എനിക്ക് പ്രധാനം. ഒരു ചെറിയ കുമിളയ്ക്കുള്ളിലാണ് ജീവിതം. പലതും എന്നെ ബാധിക്കും. അതു മനസ്സിലാക്കി എല്ലാത്തിൽ നിന്നും അകന്നു മാറി നിൽക്കുകയായിരുന്നു ഞാൻ.
ഈ അവസ്ഥയിലൂടെയെല്ലാം പോയപ്പോൾ വീഴാതെ താങ്ങായതിന് ആരോടാണ് കൂടുതൽ കടപ്പാട് ..
എന്നോട് തന്നെ… എല്ലാരും സപ്പോർട്ട് ചെയ്യാൻ കൂടെയുണ്ടാവും. അമ്മയും നവീനും ഫ്രണ്ട്സുമെല്ലാം. അവർക്ക് അതേ പറയാൻ പറ്റൂ. എനിക്കും മറ്റൊരാളോട് അതേ പറയാൻ പറ്റൂ. ഒരാളോട് നിങ്ങളുടെ വേദനയും യാതനയുമൊക്കെ ഞാൻ ഏറ്റെടുക്കാം എന്നു പറയാൻ പറ്റില്ല. ആർക്കും എൻ്റെ വേദന അതേ പോലെ ഏറ്റെടുക്കാനാവിലല്ലോ.. എല്ലാരും കൂടെയുണ്ട് അവരോടൊക്കെ നന്ദിയുണ്ട്. എങ്കിലും അവസാനം ഇതെല്ലാം ഞാൻ ഒറ്റയ്ക്ക് തന്നെ കൈകാര്യം ചെയ്യണം. ഓരോ ദിവസവും ഇതൊക്കെ തള്ളി നീക്കി കൊണ്ടു പോവാണ്.. ഏതോ ഒരു ശക്തി തുണയുണ്ട് എന്നാണ് വിശ്വസിക്കുന്നത്.
നോ പറയാൻ പഠിച്ചൊരു നിമിഷമുണ്ടോ ജീവിതത്തിൽ ?
അങ്ങനെയൊരു നിമിഷം ഓർത്തെടുക്കാനാവുന്നില്ല. എന്നാൽ വളരെ പണ്ട് മുതലേ എനിക്ക് പറ്റാത്തൊരു കാര്യം, ഇഷ്ടമില്ലാത്തൊരു കാര്യം വന്നാൽ അതിനോട് ഞാൻ നോ പറയാറുണ്ട്.
ജീവതത്തിലെ ഏറ്റവും വലിയ തീരുമാനമായിരുന്നു ഈ കേസുമായി മുന്നോട്ട് പോകുക എന്ന് പറഞ്ഞല്ലോ. കൂടെ നിൽക്കും എന്ന് പ്രതീക്ഷിച്ചവരെല്ലാം കൂടെ നിന്നോ, കൂടെ നിൽക്കില്ല എന്നു കരുതി ഒപ്പം നിന്നവരും അങ്ങനെയുണ്ടോ…
ആ നിമിഷത്തിൽ ആരൊക്കെ കൂടെ കാണും എന്താവും ഇതിൻ്റെ പ്രത്യാഘാതം എന്നൊന്നും ചിന്തിച്ചിട്ടില്ല. നേരിട്ടറിയാത്തവർ പോലും എനിക്ക് തരുന്ന പിന്തുണ കാണുമ്പോൾ ഒരു ധൈര്യം തോന്നാറുണ്ട്. കൂടെ നിൽക്കും എന്നു പറഞ്ഞ് പിന്മാറിയവരെ പറ്റി പറയുമ്പോൾ കേസിലെ ചില സാക്ഷികളുണ്ട്. അവരുടെ പേര് പറയാൻ താത്പര്യമില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് അതു ഷോക്കിംഗ് അല്ല. അവരുടെ തീരുമാനമല്ലേ അത്.
പ്രേക്ഷകരുടെ സ്നേഹം അപ്പോഴും അതു പോലെ നിലനിൽക്കുന്നുണ്ട്.. ഭാവന മാറി നിന്നപ്പോഴും ഇവിടെ വേണം എന്ന് ആഗ്രഹിച്ചവരുണ്ട്.
അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. എന്നെ നേരിട്ടറിയുന്ന കുറച്ചു പേരെ കാണൂ. ബാക്കിയുള്ളവർ എന്നെ സിനിമയിലോ ഇൻ്റർവ്യൂകളിലോ മാത്രമേ കണ്ടു കാണൂ. അവരുടെ സ്നേഹം എപ്പോഴും ഒരു ധൈര്യമാണ്. എൻ്റെ ഫാമിലിയും ഫ്രണ്ട്സും പോലെ വലിയൊരു സപ്പോർട്ടാണ്. എന്നെ നേരിൽ കാണുന്ന പലരും എന്നെ ചേർത്തു നിർത്തി ആശ്വാസിപ്പിച്ചും ധൈര്യം തന്നും സംസാരിക്കുന്നത് കാണുമ്പോൾ അത്രയും മനസ്സ് നിറയാറുണ്ട്. അവരോടൊക്കെ നന്ദി പറയാൻ വാക്കുകളില്ല. എന്നും കടപ്പാട് ഉണ്ട് അവരോട്.




