കൊളംബോ: പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും നീണ്ട് ഇറാൻ സംഘർഷം. ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക ആക്രമിച്ചതായി റിപ്പോർട്ട്. ശ്രീലങ്കൻ നാവികസേനയാണ് ഇക്കാര്യം അറിയിച്ചത്. അന്തർവാഹിനി ഉപയോഗിച്ചാണ് ഇറാൻ കപ്പൽ ആക്രമിച്ചത് എന്നാണ് വിവരം. ഏതാണ്ട് 180-ഓളം ഇറാൻ നാവികർ ആക്രമസമയം കപ്പലിൽ ഉണ്ടായിരുന്നു എന്നാണ് ലങ്കൻ നേവി നൽകുന്ന വിവരം. ഇതിൽ 32 പേരെ നാവികസേനയും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി. നൂറോളം പേരെ കാണാതായിട്ടുണ്ടെന്നും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ നാവികസേനയുടെ ഐ.ആർ.ഐ.എസ് ദേന എന്ന യുദ്ധക്കപ്പലാണ് മുങ്ങിയത് എന്ന് ചില ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശ്രീലങ്കയിൽ നിന്നും തെക്ക് നാൽപത് കിലോമീറ്റർ ദൂരത്തിലാണ് സംഭവം എന്നാണ് വിവരം. ശ്രീലങ്കയുടെ രണ്ട് കപ്പലുകളും ഒരു വിമാനവും നിലവിൽ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്. രക്ഷപ്പെടുത്തിയവരിൽ പലരുടേയും നില ഗുരുതരമാണ്. കഴിഞ്ഞ മാസം ഇന്ത്യൻ നാവികസേന വിശാഖപട്ടണം തീരത്ത് സംഘടിപ്പിച്ച ഇൻ്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിൽ ഈ യുദ്ധക്കപ്പൽ പങ്കെടുത്തിരുന്നു. ഫെബ്രുവരി 18-നായിരുന്നു ഈ പരിപാടി. ഇതിനു ശേഷമാണ് ഈ കപ്പൽ ലങ്കൻ തീരത്തേക്ക് എത്തിയത് എന്നാണ് സൂചന.
ശ്രീലങ്കയ്ക്ക് സമീപമുള്ള കടലിലാണ് ബുധനാഴ്ച സംഭവം നടന്നത്, കപ്പൽ ദുരന്ത സന്ദേശം നൽകിയതിനെത്തുടർന്ന് ശ്രീലങ്കൻ സൈന്യം വലിയ തോതിലുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും നിരവധി പേരെ കാണാതായതായും ശ്രീലങ്കൻ നാവികസേന സ്ഥിരീകരിച്ചു.
ഇറാനിയൻ കപ്പലിൽ നിന്ന് അടിയന്തര സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് ശ്രീലങ്കൻ നാവികസേന രക്ഷാ ദൗത്യം അയച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. “ഒരു ഇറാനിയൻ കപ്പലിൽ നിന്നുള്ള ദുരന്ത സന്ദേശത്തെത്തുടർന്ന് ശ്രീലങ്കൻ നാവികസേന രക്ഷാ ദൗത്യം അയച്ചിട്ടുണ്ട്,” എന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിൻ്റെ ആദ്യപ്രതികരണം പിന്നീടാണ് ഇതു ഇറാൻ യുദ്ധക്കപ്പലാണെന്ന് വ്യക്തമായത്.




