ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ.സി വേണുഗോപാലിന് മുൻതൂക്കം. കെ.സിയുടെ പേര് ഹൈക്കമാൻഡ് ഉറപ്പിച്ചതായാണ് സൂചന. രാഹുൽ ഗാന്ധിയുടെ ചോയിസ് കെ.സി വേണുഗോപാലാണെന്നും കേരളത്തിലെ പൊട്ടിത്തെറി ഭയന്നാണ് പ്രഖ്യാപനം വൈകുന്നതെന്നും ഇന്നലെ എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു.
ശനിയാഴ്ച നേതാക്കളെ ഡൽഹിയിൽ വിളിച്ചു വരുത്തി നടത്തിയ ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാനായിരുന്നു ഹൈക്കമാൻഡ് നീക്കമെങ്കിലും നാട്ടിൽ ചേരിതിരിഞ്ഞുള്ള ശക്തിപ്രകടനം ആരംഭിച്ചതോടെ സ്ഥിതി ശാന്തമാക്കിയ ശേഷം മുഖ്യമന്ത്രി പ്രഖ്യാപനം എന്ന നിലപാടിലേക്ക് ഹൈക്കമാൻഡ് എത്തുകയായിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം കൂടി പ്രഖ്യാപിച്ച് സ്ഥിതി ശാന്തമാക്കാം എന്ന ആലോചന വന്നെങ്കിലും മന്ത്രിസഭയിലെ സാമുദായിക സമവാക്യത്തെ ബാധിക്കും എന്നതിനാൽ ആ നീക്കം ഒഴിവാക്കുകയായിരുന്നു.
ഇന്നലെ രാത്രി തന്നെ രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗെയും തമ്മിൽ ചർച്ചകൾ നടന്നതായാണ് വിവരങ്ങൾ. സോണിയാ ഗാന്ധിയുമായി ഇനി ചില ഔപചാരിക ചർച്ചകൾക്ക് മാത്രമാണ് സാധ്യത. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഘടകക്ഷികളിൽ നിന്നും ഉറപ്പ് കിട്ടിയെന്നാണ് സൂചന.
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് കേരളത്തിൽ വേണോ ദില്ലിയിൽ വേണോ എന്നതിലും ചർച്ചകൾ നടക്കുന്നുണ്ട്. കേരളത്തിലാണെങ്കിൽ നിയമസഭാകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനാണ് സാധ്യത. ദില്ലിയിലാണെങ്കിൽ ഖാർഗെയോ രാഹുൽഗാന്ധിയോ പ്രഖ്യാപിക്കാനാണ് സാധ്യത. എന്നാൽ ഇപ്പോൾ തത്കാലത്തേക്ക് അടങ്ങി നിൽക്കുന്ന സതീശൻ – ചെന്നിത്തല പക്ഷം മുഖ്യമന്ത്രി പ്രഖ്യാപനത്തോട് എങ്ങനെ പ്രതികരിക്കും എന്ന ആശങ്ക കോൺഗ്രസ് നേതാക്കൾക്കിടയിൽ ഉണ്ട്.


