ചെന്നൈ: സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു. 1983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ ആണ് ഇദ്ദേഹം.
മിസ്റ്റർ മരുമകൻ, ഏയ്ഞ്ചൽ ജോൺ എന്നീ മലയാള സിനിമകളിലും ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലെ നായിക പൂർണിമ ഭാഗ്യരാജ് ആണ് ഭാര്യ. മകൻ ശാന്തനു ഭാഗ്യരാജും അഭിനേതാവാണ്. കഴിഞ്ഞ ദിവസം ഗോവയിൽ വച്ചു നടന്ന നടി കുശ്ബുവിൻ്റേയും സംവിധായകൻ സുന്ദർ സിയുടേയും മകളുടെ വിവാഹചടങ്ങുകളിൽ ഭാഗ്യരാജ് കുടുംബസമേതം പങ്കെടുത്തിരുന്നു. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം എത്തിയ ഈ ചടങ്ങിൽ ഭാഗ്യരാജ് ചിരഞ്ജീവി അടക്കമുള്ളവരുമായി സൗഹൃദം പങ്കിടുന്ന വീഡിയോ വൈറലായിരുന്നു.
കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന ഭാഗ്യരാജ് ഇന്ന് രാവിലെ പതിവ് പോലെ പ്രഭാതനടത്തതിനായി പോയിരുന്നു. തിരികെ വീട്ടിലേക്ക് എത്തിയ അദ്ദേഹം നെഞ്ച് വേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതിനെ തുടർന്ന് ഉടനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തന്നെ അദ്ദേഹം മരണപ്പെട്ടുവെന്നാണ് വിവരം. മരണവാർത്തയറിഞ്ഞ് സിനിമാരംഗത്തെ പ്രമുഖർ ഭാഗ്യരാജിൻ്റെ വീട്ടിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഇതിഹാസ സംവിധായകനും നടനുമായ ഭാരതിരാജയുടെ വിയോഗം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും തമിഴ്സിനിമാലോകം തിരികെ കേറുന്നതിനിടെയാണ് ഭാഗ്യരാജിൻ്റെ മരണവാർത്തയും എത്തുന്നത്.


