ദില്ലി: പല വിമാനക്കമ്പനികളും ഭാഗീകമായി സർവ്വീസ് പുനരാരംഭിച്ചതോടെ ജിസിസിയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയവരും യാത്ര അനിശ്ചിതമായി നീണ്ടു പോകുന്നവരും നാട്ടിലേക്ക് എത്തി തുടങ്ങി. ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈൻസുകൾക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നിയന്ത്രിത സർവീസുകൾ തുടങ്ങി.
ഇറാനെ ഇസ്രയേലും അമേരിക്കയും ആക്രമിക്കുകയും പ്രതികാരമായി ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം ആരംഭിക്കുകയും ചെയ്തതോടെ യാത്ര മുടങ്ങി കുടുങ്ങിലായ പ്രവാസികൾക്ക് അൽപം ആശ്വാസം. പല വിമാനക്കമ്പനികളും നിയന്ത്രിത രീതിയിൽ സർവ്വീസ് ആരംഭിച്ചതോടെ ആയിരത്തിലേറെ പേർക്ക് ഇന്ന് നാട്ടിൽ തിരിച്ചെത്താനായി.
ഗൾഫിൽ നിന്നും പത്ത് സർവീസുകൾ ഇതിനോടകം ഇൻഡിഗോ തുടങ്ങിയിട്ടുണ്ട്. ജിദ്ദയിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമാണ് സർവീസുകൾ. മസ്കറ്റ്, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസും സർവീസ് തുടങ്ങി. ദില്ലി, കോഴിക്കോട്, കൊച്ചി, മംഗളൂരൂ, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ. എന്നാൽ, എയർ ഇന്ത്യ യുഎഇ സർവീസുകൾ ഇന്നും റദ്ദാക്കിയിട്ടുണ്ട്.
ഫ്ലൈനാസ്, എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറബ്യേ കമ്പനികളും വിരളമായെങ്കിലും ഇന്ന് സർവ്വീസ് നടത്തി. എങ്കിലും ഭൂരിപക്ഷം സർവ്വീസുകളും നിലവിൽ റദ്ദാക്കിയിട്ടുണ്ട്. സർവ്വീസ് നടത്തുന്ന വിമാനങ്ങളിലെ യാത്രക്കാരെ കമ്പനിയിൽ നിന്നും നേരിട്ട് ബന്ധപ്പെടുന്നുണ്ട്. വ്യക്തമായ അറിയിപ്പ് കിട്ടിയവർ മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്നാണ് വിമാനത്താവള അധികൃതർ നൽകുന്ന നിർദേശം.




