ഫിഫ ലോകകപ്പിൻ്റെ രണ്ടാം ദിനത്തിൽ ഇന്ന് രണ്ട് മത്സരങ്ങളാണ് അരങ്ങേറുന്നത്. രണ്ടിലും ആതിഥേയ രാജ്യങ്ങൾ കളിക്കാൻ ഇറങ്ങുന്നു എന്നതാണ് പ്രത്യേകത. ഗ്രൂപ്പ് ബി, ഡി മത്സരങ്ങളാണ് ഇവ
ഗ്രൂപ്പ് ബിയിൽ നിന്ന് സഹ-ആതിഥേയരായ കാനഡ ബോസ്നിയ ഹെർസഗോവിനയെ നേരിടും. മറുവശത്ത്, യുഎസ്എ അവരുടെ ഗ്രൂപ്പ് ഡി പോരാട്ടം ആരംഭിക്കുന്നത് പരാഗ്വേയ്‌ക്കെതിരെയാണ്. കാനഡ vs ബോസ്നിയ ആൻഡ് ഹെർസഗോവിന മത്സരം ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക് ആയിരിക്കും.
അതേസമയം ഉദ്ഘാടന ദിനത്തിൽ ചെക്ക് റിപ്പബ്ലിക്കും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരത്തിൽ സ്റ്റേഡിയത്തിലെ സീറ്റുകൾ ഒഴിഞ്ഞു കിടന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. എസ്റ്റാഡിയോ അക്രോണിൽ നടന്ന മത്സരത്തിലുടനീളം ആയിരക്കണക്കിന് ഒഴിഞ്ഞ സീറ്റുകൾ കാണാമായിരുന്നു, ഫിഫയുടെ ടിക്കറ്റ് വിലനിർണ്ണയ നയത്തെക്കുറിച്ചുള്ള വലിയ വിമർശനത്തിനും ഇതോടെ വഴിതുറന്നു.
ഗ്രൂപ്പ് എയുടെ ഭാഗമായ ഈ മത്സരത്തിൽ44,985 പേർ പങ്കെടുക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചെങ്കിലും, 46,000 പേർക്ക് ഇരിക്കാവുന്ന വേദിയിൽ ആളില്ലാത്ത സീറ്റുകൾ 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ ടിക്കറ്റുകളുടെ വില നിരക്കിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. മറ്റു ആഗോള കായിക ടൂർണമെൻ്റുകളായി താരത്മ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കാണ് ഫിഫ ലോകകപ്പിൻ്റേത് എന്നായിരുന്നു സംഘടനയുടെ വാദം.
അതേസമയം ഫിഫ ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ 2-0 ന് പരാജയപ്പെടുത്തുന്നത് കാണാൻ 80,000-ത്തിലധികം കാണികൾ ആസ്ടെക്ക സ്റ്റേഡിയത്തിൽ തടിച്ചുകൂടി.


