തിരുവനന്തപുരം: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ലോകം. പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ് 2026 ആദ്യമെത്തുക. ഓസ്ട്രേലിയയുടെ കിഴക്കായിട്ടാണ് കിരിബത്തി സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ സമയം മൂന്ന് മണിയോടെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിൽ ന്യൂസിലാൻഡിലും ഓസ്ട്രേലിയയിലുമാണ് പിന്നാലെ പുതുവർഷം എത്തുക.
അതേസമയം കേരളത്തിലും വിപുലമായ ക്രമീകരണങ്ങളാണ് പുതുവർഷ ആഘോഷങ്ങൾക്കായി ഒരുക്കിയത്. ആയിരക്കണക്കിന് വിനോദസഞ്ചാരികൾ പുതുവർഷ ആഘോഷങ്ങൾക്കായി കേരളത്തിൽ എത്തിക്കഴിഞ്ഞു. പലയിടങ്ങളിലും ഗതാഗത നിയന്ത്രണവും ഉണ്ട്. തലസ്ഥാനത്ത് കോവളം, വർക്കല, കൊച്ചി, കോഴിക്കോട് ബീച്ചുകൾ മുതൽ നഗരത്തിലെ ആഢംബര ഹോട്ടലുകൾ വരെ നീളുന്ന ആഘോഷ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ഫോർട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തിന് സമാനമായി ഇത്തവണ വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ പാപ്പാഞ്ഞിയെ കത്തിക്കും. ഇതിനായി 10 കലാകാരന്മാർ ചേർന്ന് 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെയാണ് തയ്യാറാക്കിയിട്ടുള്ളത്. പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി കർശനമായ ഗതാഗത ക്രമീകരണങ്ങളും നഗരത്തിൽ ഒരുക്കിയിട്ടുണ്ട്. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ വൈകുന്നേരം 6 മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിൽ കാർണിവൽ ആഘോഷങ്ങൾക്ക് സുരക്ഷ ഒരുക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ഉച്ചക്ക് 2 മണി മുതൽ ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തി വിടില്ല. റെഡ് സോണിൽ ഡ്രോൺ ഉപയോഗിച്ചാൽ നടപടി എടുക്കുമെന്നും കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
അതേസമയം, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്ന് ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ സാധാരണ പ്രവർത്തന സമയം. ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഒരു മണിക്കൂർ സമയം നീട്ടി ഉത്തരവ് ഇറക്കിയത്.




