തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പാക്കാൻ യുഡഎഫ്. മെട്രോ മാൻ ഇ.ശ്രീധരൻ മുന്നോട്ട് വച്ച് അതിവേഗ റെയിൽപാത പദ്ധതിയുമായി യുഡിഎഫ് സഹകരിച്ചേക്കുമെന്ന് നേരത്തെ മുതൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും.
ഇന്ന് വൈകിട്ട് ഇ.ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനെ കാണുന്നുണ്ട് ഈ കൂടിക്കാഴ്ചയിൽ അതിവേഗപ്പാത സംബന്ധിച്ച തീരുമാനമുണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിവേഗപ്പാതയ്ക്ക് വേണ്ടി ഇ.ശ്രീധരൻ സ്വന്തം നിലയിൽ പൊന്നാനിയിൽ ഓഫീസ് തുറക്കുകയും പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കുകയുമാണ്. അന്തിമ അലൈൻമെൻ്റ് തീരുമാനിക്കാനുള്ള സർവ്വേ അടക്കമുള്ള നിർണായക നടപടികളാണ് ഇനി ശ്രീധരനും ടീമിനും മുന്നിൽ ബാക്കിയുള്ളത്.
അതിശക്തമായ ജനവികാരവും കേന്ദ്രത്തിൻ്റെ ഉടക്കും കാരണമാണ് സിൽവർ ലൈൻ പദ്ധതി എൽഡിഎഫ് സർക്കാർ ഉപേക്ഷിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രിയുടെ അനുമതിയോടെയാണ് അതിവേഗപ്പാതയ്ക്കായി ഓഫീസ് തുടങ്ങി മുന്നോട്ട് പോകുന്നതെന്നാണ് ഇ.ശ്രീധരൻ വ്യക്തമാക്കിയത്. വൻസാമ്പത്തികചിലവുള്ള പദ്ധതിയായതിനാൽ കേന്ദ്രസർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകാനാവും യുഡിഎഫ് സർക്കാരും ശ്രമിക്കുക. ഇ.ശ്രീധരനെ മുൻനിർത്തി ഇതുസാധ്യമാകും എന്നാണ് സർക്കാർ വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.


