ട്വിറ്ററിലെ ബ്ലൂ സബ്സ്ക്രിബ്ഷൻ സേവനം തിരികെ വരുന്നു. എന്നാൽ വലിയ രീതിയിലുള്ള മാറ്റങ്ങളോടെയാണ് ബ്ലൂ ടിക് തിരികെയെത്തുന്നത്. ഈ വർഷം നവംബറിലാണ് പണം നൽകി ട്വിറ്റർ ബ്ലൂ ടിക്ക് സേവനം സ്വന്തമാക്കാൻ അവസരമൊരുക്കിയത്. എന്നാൽ വ്യാജ അക്കൗണ്ടുകൾ കുമിഞ്ഞുകൂടിയതോടെ ഇത് പിൻവലിച്ചു. ഇപ്പോൾ എട്ട് ഡോളറാണ് സബ്സ്ക്രിബ്ഷൻ ചാർജ്. അതേസമയം ഐഫോൺ ഉപഭോക്താക്കൾക്ക് മാസം 11 ഡോളർ വരെ നൽകണം.
ട്വീറ്റുകൾ എഡിറ്റ് ചെയ്യാനും ഒപ്പം 1080 പിക്സൽ വിഡിയോകൾ അപ്ലോഡ് ചെയ്യാനും സാധിക്കുമെന്നതാണ് ടിറ്റർ ബ്ലൂ ടിക്കുകളുടെ പ്രത്യേകത. കൂടാതെ നീല ചെക്ക്മാർക്ക് പ്രൊഫൈൽ പേരിനൊപ്പം ഉണ്ടാവും. അതേസമയം ഇലോൺ മസ്‌ക് ട്വിറ്ററിന്റെ തലപ്പത്ത് വന്നതിൽ പിന്നെ വ്യാപകമായ അഴിച്ചുപണിയാണ് ട്വിറ്റർ ആസ്ഥാനത്ത് നടക്കുന്നത്. കൂടാതെ നിരവധി വിവാദങ്ങളും ഉണ്ടായി. ട്വിറ്ററിന്റെ സിഇഒ ആയിരുന്ന ഇന്ത്യൻ സ്വദേശി പരാഗ അഗർവാളും ലീഗൽ എക്‌സിക്യൂട്ടിവ് വിജയ് ഗദ്ദെയും ഉൾപ്പെടെ നേതൃനിരയിൽ നിന്ന നിരവധി പേരെ പിരിച്ചുവിട്ടത് വലിയ ചർച്ചയായിരുന്നു. ഇന്ത്യയിൽ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റർ പിരിച്ചുവിട്ടത്.
അതേസമയം ട്വിറ്ററിൽ വർക്ക് ഫ്രം ഹോം നിർത്തലാക്കിയിരുന്നു. ഓഫീസിൽ നേരിട്ടെത്തി ജോലി ചെയ്തില്ലെങ്കിൽ രാജി സ്വീകരിച്ചിരിക്കുന്നു എന്നാണ് മസ്ക് ട്വിറ്റർ ജീവനക്കാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ പറഞ്ഞത്. ജീവനക്കാർ കഠിനാധ്വാനം ചെയ്യണമെന്നും ഉടൻ കൂടുതൽ പണം സമാഹരിച്ചില്ലെങ്കിൽ കമ്പനി പാപ്പരാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം മസ്കിൻ്റെ പുതിയ ലീഡർഷിപ്പ് ടീമിൽ പെട്ട യോൽ റോത്ത്, റോബിൻ വീലർ എന്നിവർ കമ്പനി വിട്ടിട്ടുണ്ട്.