പ്രവാസികൾക്ക് തിരിച്ചടിയായി ഇന്ത്യ – യുഎഇ സെക്ടറിലെ ഉയർന്ന ടിക്കറ്റ് നിരക്ക്. സാധാരണ നിലയിൽ തിരക്ക് കുറഞ്ഞു നിൽക്കുന്ന ഏപ്രിൽ സമയത്ത് സാധാരണയേക്കാൾ 30 മുതൽ 35 ശതമാനം വരെ നിരക്കുകൾ വരെ കൂടുതലാണെന്നാണ് ദുബായിലെ ട്രാവൽ ഏജൻസികൾ പറയുന്നത്. പരിമിതമായ സർവ്വീസുകളും കുതിച്ചുയർന്ന ഇന്ധനവിലയുമാണ് കൊള്ളനിരക്കിന് കാരണമാകുന്നത്.
കൊച്ചി അടക്കമുള്ള കേന്ദ്രങ്ങളിലേക്ക് സർവ്വകാല റെക്കോർഡ് തുകയാണ് ടിക്കറ്റുകൾക്ക് ചില എയർലൈനുകൾ നിലവിൽ ഈടാക്കുന്നത്. ലഭ്യമായ സീറ്റുകളേക്കാൾ ഡിമാൻഡ് ഉയർന്നു നിൽക്കുന്ന സ്ഥിതിയും നിരക്ക് കുതിച്ചു കയറാൻ കാരണമായിട്ടുണ്ട്. കുറച്ച് മാസം മുമ്പ് 300 മുതൽ 400 ദിർഹം വരെ കുറവായിരുന്ന നിരക്കുകൾ ഈ കാലയളവിൽ വർദ്ധിച്ചതായി ഓപ്പറേറ്റർമാർ പറഞ്ഞു. “ഈ സാഹചര്യത്തിന് മുമ്പ്, ചില റൂട്ടുകളിൽ ഏകദേശം 300 മുതൽ 400 ദിർഹം വരെയായിരുന്നു ടിക്കറ്റ് നിരക്ക്. യുദ്ധത്തിന് പിന്നാലെ ഇത് 2,000 ദിർഹത്തിന് മുകളിലേക്ക് എത്തി. ഇപ്പോൾ അവ അല്പം കുറഞ്ഞു, പക്ഷേ ഇപ്പോഴും ഏകദേശം 1,300 മുതൽ 1,800 ദിർഹം വരെ വൺവേ ടിക്കറ്റിന് ചാർജ്ജ് ചെയ്യുന്ന അവസ്ഥയാണ്.
ചില ഡേറ്റുകളിൽ റിട്ടേൺ ടിക്കറ്റിനും കനത്ത ചാർജ്ജ് നൽകേണ്ട നിലയുണ്ട്. ചില സെക്ടറുകളിൽ റിട്ടേൺ ടിക്കറ്റുകൾ 2,000 മുതൽ 2,500 ദിർഹം വരെ ഉയരുന്നു, ചില സന്ദർഭങ്ങളിൽ തിരക്കേറിയ ദിവസങ്ങളിൽ ഇതിലും കൂടുതലാണ്.ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നിട്ടും യുഎഇ – ഇന്ത്യ സെക്ടറിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവില്ലെന്നും ട്രാവൽ ഏജൻ്റുമാർ സാക്ഷ്യപ്പെടുത്തുന്നു.
നിലവിലെ അനിശ്ചിതാവസ്ഥയിൽ എമിറേറ്റ്സ്, എത്തിഹാദ് എയർലൈനുകളാണ് ആളുകൾ കൂടുതലായി ആശ്രയിക്കുന്നത്. ഇതോടെ ഈ വിമാനക്കമ്പനികളുടെ ടിക്കറ്റ് കിട്ടുക എന്നത് വെല്ലുവിളിയായിട്ടുണ്ട്. ചില ദിവസങ്ങളിൽ, ഇക്കണോമി സീറ്റുകൾ തീർന്നതിനാൽ ഈ എയർലൈനുകളിൽ ബിസിനസ് അല്ലെങ്കിൽ പ്രീമിയം സീറ്റുകൾ മാത്രമേ ലഭ്യമാകൂ എന്ന അവസ്ഥയാണ്. .3
അതേസമയം ഇന്ത്യയിൽ എല്ലായിടത്തേക്കും ഒരേ പോലെ ടിക്കറ്റ് നിരക്കിൽ വർധനവില്ല എന്നതാണ് ശ്രദ്ധേയം. ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണ് കൂടുതൽ വിലവർധന കാണുന്നത്. കൊച്ചിയിലേക്കുള്ള ടിക്കറ്റുകൾക്കാണ് ഏറ്റവും ഡിമാൻഡ്. മുംബൈയിലേക്കും ഡൽഹിയിലേക്കുമുള്ള നിരക്കുകൾ താരതമ്യേന കുറവാണ്, ചില തീയതികളിൽ ഏകദേശം 1,000 മുതൽ 1,500 ദിർഹം വരെ നൽകി യാത്ര ചെയ്യാം. എന്നാൽ കൊച്ചിയിലേക്ക് പലപ്പോഴും 2,000 ദിർഹത്തിന് മേലെയാണ് ടിക്കറ്റ് നിരക്ക്. റിട്ടേൺ ടിക്കറ്റിനും ഇതേ തുക നൽകേണ്ട നിലയാണ്. മെയ് ഒന്നിനും മറ്റും കൊച്ചിയിലേക്കുള്ള റിട്ടേൺ ടിക്കറ്റ് നിരക്ക് 4114 ദിർഹം വരെയാണ്. ജൂൺ പകുതിയോടെ വേനലവധി തുടങ്ങുമ്പോൾ ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരുമെന്നുമാണ് ട്രാവൽ ഏജൻ്റുമാർ പറയുന്നത്.


