കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂടുതൽ രൂപങ്ങളിലെ സ്വർണം കവർന്നുവെന്ന് പ്രത്യേക അന്വേ,ണസംഘം കണ്ടെത്തി. അന്വേഷണസംഘം കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് കൂടുതൽ രൂപങ്ങളിൽ പതിച്ച പാളികളിൽ നിന്നും സ്വർണം മോഷണം പോയിട്ടുണ്ടെന്നാണ് ഇതോടെ വ്യക്തമാവുന്നത്.
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികളും ശ്രീകോവിലിൻ്റെ കട്ടിളപാളിയും ആണ് പോറ്റിയും സംഘവും കടത്തി കൊണ്ടു പോയത് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ശ്രീകോവിലിൽ മറ്റു രൂപങ്ങളിൽ പതിച്ച സ്വർണപാളികളും കടത്തി കൊണ്ടു പോയി എന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്. ശിവരൂപം, വ്യാളിരൂപം, അതിനു മുകളിലെ പ്രഭാരൂപം ഇവിടെയെല്ലാം പതിച്ച സ്വർണവും പോറ്റിയും സംഘവും ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച് കടത്തിയത് എന്നാണ് അന്വേഷണസംഘം പറയുന്നത്.
മുഴുവൻ സ്വർണപാളികളും ചെന്നൈയിൽ കൊണ്ടുപോയി അവയെല്ലാം ഇളകി മാറ്റി പകരം വേറെ സ്വർണമാണ് നിലവിൽ ശബരിമലയിൽ പതിച്ചിരിക്കുന്നത് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ . ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാൻ വിഎസ്എസ്സിയിലെ സ്വർണപരിശോധന റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു.




