ദില്ലി: ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് എണ്ണ, വാതക കയറ്റുമതിയെ തടസ്സപ്പെടുത്തുകയും ആഗോള വിപണികളെ അസ്ഥിരപ്പെടുത്തുകയും ചെയ്‌ത സാഹചര്യത്തിൽ ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വെളിപ്പെടുത്തി ഇറാൻ.
അമേരിക്ക, ഇസ്രയേൽ, യൂറോപ്പ്, ഇവരുടെ പാശ്ചാത്യ സഖ്യകക്ഷികൾ എന്നിവരുടെ കപ്പലുകൾക്കാണ് വിലക്കെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ വ്യക്തമാക്കി. പാശ്ചാത്യേതര രാജ്യങ്ങൾക്ക് ഇപ്പോഴും ഈ കടലിടുക്കിലൂടെ കപ്പലുകൾ കൊണ്ടുപോകാൻ കഴിഞ്ഞേക്കുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.
ഇന്ത്യയിലേക്കുള്ള നിരവധി എണ്ണ ടാങ്കറുകൾ ഹോർമൂസിന് സമീപം കുടുങ്ങിക്കിടക്കുകയാണ്. ഇറാന് ചുറ്റുമുള്ള രാജ്യങ്ങളിലെ യുഎസ് ആസ്‌തികൾ ലക്ഷ്യമിട്ട് ആക്രമിക്കുന്നതിനൊപ്പമാണ് കടലിടുക്കിൽ പ്രവേശിക്കുന്ന പാശ്ചാത്യ കപ്പലുകൾ കത്തിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്. ലോകത്തില 20 ശതമാനം എണ്ണ കൈമാറ്റം നടക്കുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇതിൽ ഏറ്റവും കൂടുതൽ കപ്പലുകളെത്തുന്നത് ഇന്ത്യയിലേക്കും ചൈനയിലേക്കുമാണ്. നാവിക പാത അടച്ചതോടെ ഏഷ്യയിലെ രാജ്യങ്ങളും കടുത്ത എണ്ണ പ്രതിസന്ധി നേരിടുകയാണ്.”




