തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം വിപുലപ്പെടുത്തി ആരോഗ്യവകുപ്പ്. ഇന്ന് മൂന്ന് പേർ കൂടി ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഇന്ന് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പാളയം മാർക്കറ്റിൽ നിന്ന് മീൻ വാങ്ങി വീട്ടിൽ പാകം ചെയ്ത് കഴിച്ച മൂന്ന് പേർക്കാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. സ്വകാര്യ ആശുപത്രികളിൽ കഴിയുന്ന ഇവർക്ക് സാരമായ ആരോഗ്യപ്രശ്നങ്ങളില്ല. കോവളത്തും പാളയത്തും നിന്നുമെടുത്ത സാമ്പിളുകൾ എറണാകുളത്തേക്ക് പരിശോധനയ്ക്ക് അയക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ ഇന്നലെ ചികിത്സ തേടിയിരുന്നു. ഇതോടെയാണ് മീൻ കേന്ദ്രീകരിച്ച് പരിശോധന കടുപ്പിക്കുന്നത്. പാളയത്തും കോവളത്തും ഭക്ഷ്യസുരക്ഷ വിഭാഗം ഇന്ന് പരിശോധന നടത്തി സാമ്പിളുകളെടുത്തു. എറണാകുളത്തെ സെൻട്രർ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്കാണ് സാമ്പിളുകൾ അയക്കുക. മീനുകളിൽ എന്തെങ്കിലും തരത്തിൽ വിഷപദാർത്ഥങ്ങളോ, രാസപദാർത്ഥങ്ങളോ ഉണ്ടോയെന്ന് കണ്ടെത്താനാണ് വിദഗ്ധ പരിശോധന. അസ്മാക് ഹോട്ടലിൽ നിന്നും ഇന്നലെ മീനിൻറെയും വെള്ളത്തിൻറെയും സാമ്പിളുകൾ എടുത്തിരുന്നു. ഈ പരിശോധന ഫലത്തിനായി കാത്തിരിക്കുയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.
പ്രാഥമിക പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യമോ, പഴകിയ ഭക്ഷണമോ ഹോട്ടലിൽ നിന്ന് കണ്ടെത്തിയിരുന്നില്ല. രണ്ട് മരണത്തിന് പിന്നാലെ വിഴിഞ്ഞം, കോവളം കേന്ദ്രീകരിച്ച് പരിശോധന കർശമാക്കാനാണ് വകുപ്പിൻറെ നിർദ്ദേശം. മീൻ കഴിക്കാൻ എത്തുന്നവരെ കാത്ത് വിഴിഞ്ഞത്തും പരിസരത്തും നിരവധി ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്കെല്ലാം ലൈസൻസ് ഉണ്ടോ, വൃത്തിഹീനമായ സാഹചര്യമുണ്ടോ, പഴകിയ ഭക്ഷണം സൂക്ഷിക്കുന്നുണ്ടോ തുടങ്ങി കർശന പരിശോധന നടത്താനാണ് നിർദ്ദേശം.
വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ ഷാജിയും റഷീദാ ബീവിയും മരിച്ച സംഭവത്തിൽ ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം പുറത്തുവരുന്നതോടെ ഭക്ഷ്യവിഷബാധയാണോ എന്നതിൽ പ്രാഥമികമായ വ്യക്തത വരും. മരിച്ചവർ ഭക്ഷണം കഴിച്ച അതേ ദിവസം തന്നെ ഇതേ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച രണ്ട് തിരുവനന്തപുരം സ്വദേശികൾ കൂടി ചികിത്സ തേടിയിട്ടുണ്ട്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇവർക്ക് സാരമായ ആരോഗ്യപ്രശ്നങ്ങളില്ല എന്നത് ആശ്വാസകരമാണ്.ഹോട്ടലിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തിൻറെ ഗുണനിലവാരത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത കണവ, മീൻ മുട്ട, മറ്റ് വിഭവങ്ങൾ എന്നിവയുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്.അതേസമയം, മരിച്ചവരുടെ ആന്തരിക അവയവങ്ങളുടെ പത്തോളജി റിപ്പോർട്ട് വന്നാൽ മാത്രമേ അലർജി മൂലമാണോ അതോ വിഷാംശം ഉള്ളിൽ ചെന്നാണോ മരണം സംഭവിച്ചതെന്ന് ഉറപ്പിക്കാൻ കഴിയൂ.




