ലോകത്തെ വിറപ്പിച്ച കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ നേപ്പാളിലെ പരമോന്നത കോടതി ഉത്തരവിട്ടു. 19 വര്‍ഷമായി കൊലപാതക കുറ്റങ്ങൾക്ക് ഉള്‍പ്പെടെ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്ന ചാള്‍സ് ശോഭരാജിന്റെ പ്രായവും ആരോഗ്യനിലയും കണക്കിലെടുത്താണ് മോചിപ്പിക്കുന്നത്. രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലാണ് നേപ്പാൾ കോടതി 2003ല്‍ ചാള്‍സ് ശോഭരാജിന് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചത്.
എന്നാൽ ഇതില്‍ കൂടുതല്‍ കാലം ചാള്‍സ് ശോഭരാജിനെ തടവില്‍ പാര്‍പ്പിക്കുന്നത് തടവുകാരുടെ മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കൂടാതെ ചാള്‍സ് ശോഭരാജിന്റെ പേരില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഇനി കേസുകളൊന്നുമില്ലെങ്കില്‍ ഇയാളെ ഉടന്‍ വിട്ടയ്ക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നു. അതേസമയം ജയില്‍ മോചിതനായി 15 ദിവസത്തിനകം തന്നെ ഫ്രഞ്ച് പൗരനായ ചാള്‍സിനെ നാടുകടത്തണമെന്നും കോടതി വ്യക്തമാക്കി.
ഫ്രാന്‍സിൽ ചെറിയ കുറ്റകൃത്യങ്ങള്‍ക്കും ജയില്‍ വാസത്തിനും ശേഷം 1970കളിലാണ് ചാള്‍സ് ലോകം ചുറ്റാന്‍ തുടങ്ങിയത്. ഇക്കാലത്ത് തായ് തലസ്ഥാനമായ ബാങ്കോക്കില്‍ താമസം ആരംഭിച്ചു. ഇരകളുമായി ദീര്‍ഘനേരം സംസാരിച്ച് സൗഹൃദം സ്ഥാപിക്കുകയും ശേഷം കൊലപാതകം ഉള്‍പ്പെടെ നടത്തുന്നതായിരുന്നു ചാള്‍സിന്റെ രീതി. ഇത്തരത്തിൽ 12 ഓളം പേരെ ചാള്‍സ് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരകളുടെ എണ്ണം മുപ്പതിനും മേലെ വരുമെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. തായ്‌ലാന്‍ഡ്, നേപ്പാള്‍, ഇന്ത്യ, മലേഷ്യ, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലെ പൗരന്മാരെയാണ് ചാൾസ് ക്രൂരമായി കൊലപ്പെടുത്തിയിട്ടുള്ളത്.