തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിൻറെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ മൂന്നാമത്തെ പ്രതിയും കീഴടങ്ങി. സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായിരുന്ന ദിവ്യ ഫ്രാൻസിസാണ് കീഴടങ്ങിയത്. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവർ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ജീവനക്കാർ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിൻറെ പരാതി.
ദിയയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികൾ തട്ടിയെടുത്തെന്നാണ് കേസ്. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികൾ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകൾ. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ഇവരാണ്. സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നും പണം ഇവരുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നതെന്നും ഈ പണം ദിയക്ക് കൈമാറിയിട്ടില്ലെന്നുമായിരുന്നു പരാതി.
വിനീത, രാധാകുമാരി എന്നിവരെ ദിയയുടെ കടയിലെത്തിച്ച് അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ ക്യൂ ആർ കോഡ് വഴിയുള്ള പണം തട്ടൽ പ്രതികൾ സമ്മതിക്കുന്നുണ്ട്. 40 ലക്ഷത്തിൻ്റെ തട്ടിപ്പാണ് ഇതേവരെ കണ്ടെത്തിയത്. തട്ടിയെടുത്ത പണം പ്രതികൾ പങ്കിട്ടെടുത്തു. തട്ടിപ്പ് പണം സ്വർണം വാങ്ങാനും ഉപയോഗിച്ചെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞത്. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്കൂട്ടറും സ്വർണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതിനായുള്ള നടപടികൾ തുടങ്ങി. രണ്ടാം പ്രതി രാധയുടെ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.