മാലിദ്വീപ് തലസ്ഥാനമായ മാലെയിൽ തീപിടിത്തമുണ്ടായി. സംഭവത്തിൽ പത്ത് പേർ മരിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. ഇവരിൽ ഒൻപത് പേർ ഇന്ത്യക്കാരും ഒരാൾ ബംഗ്ലാദേശ് സ്വദേശിയുമാണ്. അതേസമയം മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി. കൂടാതെ സഹായത്തിനായി എംബസി അധികൃതരുടെ സേവനം ഉറപ്പാക്കുന്നതിനായി ഫോൺ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദ്വീപസമൂഹത്തിന്റെ തലസ്ഥാനമായ മാലെ പ്രധാന അവധിക്കാല കേന്ദ്രങ്ങളിലൊന്നാണ്. കൂടാതെ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നുകൂടിയാണിത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ വാഹന അറ്റകുറ്റപ്പണി നടത്തുന്ന ഗാരേജിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. തകർന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് 10 മൃതദേഹങ്ങളും കണ്ടെടുത്തത്.
മരിച്ചവരിൽ അയൽരാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഉൾപ്പെട്ടിരിക്കാമെന്ന് അധികൃതർ വിലയിരുത്തുന്നു. എന്നാൽ മരിച്ചവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് മാലിദ്വീപ് പൊലീസ്. മാലിദ്വീപിലെ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. തീപിടിത്തത്തിനെ തുടർന്ന് പലായനം ചെയ്തവർക്കും ദുരിതമനുഭവിക്കുന്നവർക്കുമായി ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. ദുരിതാശ്വാസ സഹായവും പിന്തുണയും നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുകയാണെന്നും അധികൃതർ വ്യക്തമാക്കി.