കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തർദേശീയ മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങൾ മത്സരിക്കും. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്നീ സിനിമകളാണ് മലയാളത്തിൽ നിന്നും ഐ എഫ് എഫ് കെ യുടെ മത്സരവിഭാഗത്തിൽ ഇടംപിടിച്ചിരിക്കുന്നത്. ഈ വർഷം ഡിസംബർ 9 മുതൽ 16 വരെ എട്ട് ദിവസങ്ങളിലായാണ് ചലച്ചിത്ര മേള നടക്കുക.
രാജ്യാന്തര മൽസരവിഭാഗം, ലോക സിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ വിഭാഗങ്ങളിലായാണ് സംസ്ഥാന ചലച്ചിത്ര മേള നടക്കുക. മേളയിലെ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക്, താമർ കെ വിയുടെ ആയിരത്തൊന്ന് നുണകൾ, അമൽ പ്രാസിയുടെ ബാക്കി വന്നവർ, കമൽ കെ എമ്മിൻറെ പട, പ്രതീഷ് പ്രസാദ് സംവിധാനം ചെയ്ത നോർമൽ, അരവിന്ദ് എച്ചിൻറെ ഡ്രേറ്റ് ഡിപ്രഷൻ, രാരിഷ് ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും, സിദ്ധാർഥ ശിവ സംവിധാനം ചെയ്ത ആണ്, സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ എന്നിവർ സംവിധാനം ചെയ്ത ഭർത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും, പ്രിയനന്ദനൻ ടി ആറിൻറെ ധബാരി ക്യുരുവി, അഖിൽ അനിൽകുമാർ, കുഞ്ഞില മാസിലാമണി, ഫ്രാൻസിസ് ലൂയിസ്, ജിയോ ബേബി, ജിതിൻ ഐസക് തോമസ് എന്നിവർ ചേർന്നൊരുക്കിയ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റ്, ഇന്ദു വി എസിൻറെ 19 1 എ എന്നിവയാണ് മലയാളം സിനിമ ഇന്ന് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
സംവിധായകൻ ആർ ശരത്ത് ചെയർമാനും ജീവ കെ ജെ, സംവിധായകരായ ഷെറി, രഞ്ജിത്ത് ശങ്കർ, അനുരാജ് മനോഹർ എന്നിവർ അംഗങ്ങളായ സമിതിയാണ് മലയാളം സിനിമകൾ തെരഞ്ഞെടുത്തത്. അതേസമയം രണ്ട് വർഷത്തിന് ശേഷമാണ് ഐ.എഫ്.എഫ്.കെ എപ്പോഴും സംഘടിപ്പിക്കാറുള്ള ഡിസംബർ മാസത്തിൽ നടത്തുന്നത്. കോവിഡ് പ്രതിസന്ധികളെ തുടർന്ന് അവസാന രണ്ട് ചലച്ചിത്ര മേളകളിൽ ഒന്ന് മാറ്റിവെക്കുകയും മറ്റൊന്ന് ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി പ്രാദേശികമായി സംഘടിപ്പിക്കുകയും ചെയ്തിരുന്നു.