മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ പരസ്യമായി വിഡി സതീശനെ പിന്തുണച്ച് മുസ്ലീംലീഗ്. യുഡിഎഫിന് വിജയം പ്രവചിച്ചുള്ള എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് സതീശനെ പിന്തുണച്ച് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ രംഗത്തേക്ക് എത്തിയത്.
മുഖ്യമന്ത്രി പദത്തിലേക്ക് ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ ലീഗിന് വ്യക്തമായ നിലപാടുണ്ടെന്നും അത് ആ സമയത്ത് പറയുമെന്നുമായിരുന്നു നേരത്തെ ലീഗിൻ്റെ നിലപാട്. എന്നാൽ കോൺഗ്രസിലെ മുഖ്യമന്ത്രി പോര് കടുക്കുകയും ഇന്നലെ പുറത്തു വന്ന ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിൽ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പിന്തുണ കിട്ടിയ നേതാവായി സതീശൻ മാറുകയും ചെയ്തതിന് പിന്നാലെയാണ് ലീഗ് നിലപാട് പരസ്യപ്പെടുത്തിയത്.
സർവ്വേകളിൽ വിഡി സതീശന് കിട്ടിയ പിന്തുണ ജനവികാരത്തിൻ്റെ തെളിവായിട്ടാണ് എനിക്ക് തോന്നുന്നത്. യുഡിഎഫ് ജയിച്ച് സർക്കാർ രൂപീകരിക്കുന്ന ഘട്ടത്തിൽ ഈ ജനവികാരം കൂടി പരിഗണിച്ചുള്ള തീരുമാനം വരുമെന്നാണ് പാണക്കാട് സാദിഖലി തങ്ങൾ ഇന്നു മാധ്യമങ്ങളോട് പറഞ്ഞത്.


