വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും സമാധാന നൊമബേൽ പുരസ്കാര ജേതാവുമായ മരിയ കൊറിന മച്ചാഡോ തനിക്ക് കിട്ടിയ നൊബേൽ പുരസ്കാരം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ചു. വൈറ്റ് ഹൗസിൽ ട്രംപിനെ കാണാനെത്തിയപ്പോൾ ആണ് മച്ചാഡോ പുരസ്കാരം അദ്ദേഹത്തിന് കൈമാറിയത്. മച്ചാഡോയുടെ സമ്മാനം ആഹ്ലാദപൂർവ്വം കൈപ്പറ്റിയ ട്രംപ് പക്ഷേ അവരുടെ രാഷ്ട്രീയ ഭാവിയിൽ കൃത്യമായ ഉറപ്പോ വാഗ്ദാനാമോ നൽകിയില്ലെന്നാണ് സൂചന. ഒരു സ്വാഗ് ബാഗ് ട്രംപ് മച്ചാഡോയ്ക്ക് സമ്മാനമായി നൽകി.
വെനിസ്വേലയുടെ മുൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുടെ കടുത്ത വിമർശകയായ മച്ചാഡോ, കഴിഞ്ഞ വർഷമാണ് സമാധാന നൊബേൽ ജയിച്ചത്. വെനസ്വേലയിൽ മഡുറോയുടെ ഏകാധിപത്യം അവസാനിപ്പിക്കാൻ കാലങ്ങളായി അവർ നടത്തിയ പോരാട്ടവും നേരിട്ട പ്രതികാര നടപടികളും മുൻനിർത്തിയാണ് നൊബേൽ സമ്മാന സമിതി പുരസ്കാരത്തിനായി അവരെ തെരഞ്ഞെടുത്തത്.
മഡുറോയെ റാഞ്ചി അമേരിക്ക വെനസ്വേലയിൽ അധികാരമാറ്റത്തിന് കളമൊരുക്കിയതിന് പിന്നാലെയാണ് മച്ചാഡോ ട്രംപിനെ കാണാനെത്തിയത്. മഡുറോയ്ക്ക് പകരം വെനസ്വേലയിലെ ഭരണഘടന അനുസരിച്ച് വൈസ് പ്രസിഡൻ്റാണ് അവിടെ പ്രസിഡൻ്റായി ചുമതലയേറ്റത്. ഇതിനു പകരം വെനസ്വേലയിൽ എത്തി അധികാരമേറ്റെടുക്കാൻ ട്രംപ് വഴിയൊരുക്കും എന്ന പ്രതീക്ഷയിലായിരുന്നു മച്ചാഡോ എന്നാൽ ഈ ഉറപ്പ് ട്രംപ് അവർക്ക് നൽകിയില്ല.
“ഞാൻ ചെയ്ത പ്രവർത്തനങ്ങൾക്ക് മരിയ എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകി. പരസ്പര ബഹുമാനത്തിന്റെ അത്തരമൊരു അത്ഭുതകരമായ പ്രവൃത്തി,” ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.
മഡുറോയ്ക്ക് ശേഷമുള്ള വെനിസ്വേലയുടെ നേതൃത്വത്തിനായി മത്സരിക്കുന്ന രണ്ട് വ്യക്തികളിൽ ഒരാളാണ് മച്ചാഡോ. മഡുറോയുടെ മുൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ ട്രംപ് ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചു, അവർ ദീർഘകാലമായി ഭരണകൂടത്തിന്റെ അന്തർമുഖയായിരുന്നു.
വൈറ്റ് ഹൗസ് പുറത്തുവിട്ട ഒരു ഫോട്ടോയിൽ, ട്രംപ് മച്ചാഡോയുടെ അരികിൽ, മെഡലും സമർപ്പണവും അടങ്ങിയ ഒരു വലിയ സ്വർണ്ണ ഫ്രെയിം ഫലകം ചുമരിൽ തയ്യാറായി പിടിച്ചിരിക്കുന്നതായി കാണിക്കുന്നു: “വെനിസ്വേലയെ സ്വതന്ത്രമാക്കുന്നതിനുള്ള പ്രസിഡന്റ് ട്രംപിന്റെ തത്വാധിഷ്ഠിതവും നിർണ്ണായകവുമായ നടപടിയെ അംഗീകരിച്ചുകൊണ്ട് വെനിസ്വേലൻ ജനതയുടെ പേരിൽ നന്ദിയുടെ വ്യക്തിപരമായ പ്രതീകമായി അവതരിപ്പിക്കുന്നു.”അതേസമയം ഓസ്ലോ ആസ്ഥാനമായുള്ള നോബൽ പീസ് സെന്റർ മെഡലുകൾ പങ്കിടാനോ കൈമാറാനോ കഴിയില്ലെന്ന് ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.




