തെഹ്റാൻ: ഇസ്രയേൽ- അമേരിക്ക ആക്രമണത്തിൽ ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഖമനെയിയെ കൂടാതെ അദ്ദേഹത്തിൻ്റെ മകളും മരുമകനും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ശനിയാഴ്ച പുലർച്ചെ ഖമനേനിയുടെ കൊട്ടാരവും ഓഫീസും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് സൂചന.
ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡൻറും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുശേഷമാണ് ഇറാൻ മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം, ഇതുവരെ പ്രതീക്ഷിക്കാത്ത കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. അമേരിക്കയുടെയും ഇസ്രയേലിൻറെയും സൈനിക താവളങ്ങളാണ് ഇറാൻറെ ലക്ഷ്യം.
അതേസമയം, പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകുന്നതുവരെ ആക്രമണം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഖമനെയിയുടെ മൂന്നാമത്തെ മകൻ മുജ്തബ ഖമനെയി ഇറാന്റെ അടുത്ത പരമോന്നത നേതാവായി ചുമതലയേൽക്കുമെന്നാണ് സൂചന. ഖമനെയിയുടെ മരണത്തിൽ ദുഖം ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ ഖമനേയിയുടെ മരണത്തിൽ അനുശോചിച്ച് ആളുകൾ ഒത്തുചേരുന്നതിൻ്റെ ദൃശ്യങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തു വിടുന്നുണ്ട്. അതേസമയം പരമോന്നത നേതാവിൻ്റെ മരണത്തിൽ ഇറാനിൽ പലയിടത്തും ആഘോഷം നടക്കുന്നതായി അമേരിക്കൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇറാൻ്റെ ഭരണ – സൈനിക നേതൃത്വത്തെ അപ്പാടെ ഇല്ലാതാക്കാനുള്ള ഇസ്രയേൽ – യുഎസ് നീക്കം വിജയം കണ്ടെന്നാണ് സൂചന. ഖമനേനിയെ കൂടാതെ ഇസ്ലാമിക് ഗാർഡ് മേധാവി, ഇറാൻ പ്രതിരോധമന്ത്രി, ഖമനേനിയുടെ സൈനിക ഉപദേഷ്ടാവ്, മറ്റു ഏഴ് പ്രതിരോധ മേധാവിമാർ എന്നിവരെ വധിച്ചെന്ന് ഇസ്രയേൽ അറിയിച്ചു. ഇറാന്റെ പ്രതിരോധ വിഭാഗത്തിലെ പ്രധാന നേതാവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡറുമായ അലി ഷംഖാനി ഉൾപ്പെടെ ഏഴ് പ്രതിരോധ മേധാവിമാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
ഇറാനെതിരെ സൈനിക ആക്രമണം തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കൃത്യവും വേഗതയുമുള്ള ആക്രമണമാണ് നടക്കുന്നതെന്നും ഇറാനെതിരെ സൈനിക നടപടി ഈ ആഴ്ച ഉടനീളം തുടരുമെന്നുമാണ് അറിയിപ്പ്. മിഡിൽ ഈസ്റ്റിൽ സമാധാനം കൈവരിക്കും വരെ തുടരുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. അതേസമയം ഇതുവരെ ഇല്ലാത്ത തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന് ഐആർജിസി പ്രതികരിച്ചു. ഇസ്രയേലും അമേരിക്കൻ താവളങ്ങളുമാണ് ലക്ഷ്യം. ഇറാൻ്റെ മോചനത്തിനുള്ള സമയമെന്നും ട്രംപിന് നന്ദിയെന്നുമാണ് റെസ പഹ്‌ലവിയുടെ പ്രതികരണം. ഇറാനിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്‌ലവിയുടെ മകനാണ് റെസ പഹ്‌ലവി. ജനാധിപത്യമുള്ള ഇറാന് വേണ്ടിയുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും റെസ പഹ്‌ലവി പറഞ്ഞു.




