ദുബായ്: ഗൾഫിൽ മിസൈൽ – ഡ്രോൺ ആക്രമണം തുടർന്ന് ഇറാൻ. അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ ഇറാൻ്റെ ആക്രമണം ഉണ്ടായെങ്കിലും സാഹചര്യം നിലവിൽ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് പുലർച്ചെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആക്രമണം റിപ്പോർട്ട് ചെയ്തു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവർക്ക് അടിയന്തര ചികിത്സ നൽകിയതായും ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. എമർജൻസി റെസ്‌പോൺസ് ടീം ഉടൻ തന്നെ സ്ഥലത്തെത്തി ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
അബുദാബി സയ്യീദ് രാജ്യാന്തര വിമാനത്താവളത്തിൽ ഉണ്ടായ ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഒരാൾ മരണപ്പെട്ടു. ഇയാൾ ഏഷ്യൻ വംശജ്ഞനാണ് എന്നാണ് വിവരം.
രാജ്യം ലക്ഷ്യമാക്കി വന്ന 137 മിസൈലുകളിൽ 132 എണ്ണവും 209 ഡ്രോണുകളിൽ 195 എണ്ണവും വ്യോമപ്രതിരോധ സേന തകർത്തുവെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ശേഷിച്ചവ കടലിലും മറ്റു ഭാഗങ്ങളിലുമായി വീണു. തകർന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ പലഭാഗത്തായി പതിച്ചിട്ടുണ്ട്.
ഇറാന്റെ ആക്രമണത്തിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫക്ക് സമീപം സ്ഫോടനം നടന്നതായി റിപ്പോർട്ടുണ്ടായിരുന്നു. കെട്ടിടത്തിന് സമീപം സ്ഫോടനവും പുകയും ഉയരുന്ന വീഡിയോ പുറത്തുവന്നു. ബുർജ് ഖലീഫയ്ക്ക് സമീപം ഇറാനിയൻ ഡ്രോൺ കണ്ടതായി റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കെട്ടിടത്തിന് സമീപത്ത് പുക ഉയരുന്നത് കണ്ടത്. ലോക പ്രശസ്തമായ കെട്ടിടം ആക്രമണത്തിന്റെ ലക്ഷ്യമായിരുന്നോ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല.




